ബുധനാഴ്‌ച, ഡിസംബർ 11, 2013

ജനിതകം.


                                                    
അസ്പഷ്ടമായെന്തോ പറഞ്ഞു പിറുപിറുത്ത്, അച്ഛൻ ഉറക്കത്തിലേക്ക് ഇറങ്ങി പോയിട്ട് മണിക്കൂറൊന്ന് കഴിഞ്ഞു. ‘അസ്പഷ്ടം’ എന്നു പറഞ്ഞാൽ ശരിയാവുമോ ? ദാഹിക്കുന്നെന്നോ തണുക്കുന്നെന്നോ മൂത്രമൊഴിക്കണമെന്നൊ – അങ്ങനെ അതിൽ നിന്നു വേണ്ടതെല്ലാം വേർതിരിച്ചെടുക്കാൻ ലീനക്കും  രാജിക്കുമെല്ലാം  കഴിയുമ്പോൾ,  അസ്പഷ്ടമാകുന്നതെങ്ങനെ ?  പക്ഷേ എത്ര ആത്മാർത്ഥമായി ശ്രമിച്ചിട്ടും ഇത്തവണയും പരാജയപ്പെടുകയാണുണ്ടായത്. ‘ ആ.. പോട്ടെ.. സാരമില്ല..’ എന്നൊക്കെ പറഞ്ഞ് പുറത്തു തട്ടി സമാധാനിപ്പിച്ചു കിടത്താനേ ഇപ്പോഴും കഴിഞ്ഞുള്ളു.

അപൂർവ്വമായേ ലീന  അസൗകര്യങ്ങൾ പറയാറുള്ളൂ. അപ്പോൾ പിന്നെ ആരെങ്കിലുമൊരാൾ ഇങ്ങനെ ലീവെടുത്തിരിക്കണം. ഒരു തവണ ഒരാളെങ്കിൽ  അടുത്ത തവണ മറ്റേയാൾ. അതാണ് രാജിയുടെ ചട്ടം. ‘ അതേയ്..ലീവൊക്കെ എല്ലാവർക്കും ഒരു പോലെയാ.’ അവൾ പറയും.

അച്ഛനൊരിക്കലും പറയത്തക്ക ബുദ്ധിമുട്ടുകൾ  സൃഷ്ടിച്ചിരുന്നില്ല.  ഞാനാണെങ്കിൽ പഴയ ‘ദു:സ്വഭാവങ്ങളിൽ’ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാൻ ശീലിച്ചു കഴിയുകയും ചെയ്തിരുന്നു.  അപ്പോഴാണ് ഇന്നലത്തെ ഏഴുമണി വാർത്തയിൽ ബോംബു പൊട്ടിയത്. ഹൈക്കോടതി വിധിയിൽ, സകല ചങ്ങലകളും കുടഞ്ഞു കളഞ്ഞ് സത്യം  സൂര്യതേജസ്സോടെ എണീറ്റു നിൽക്കുന്നത് കണ്ടപ്പോൾ, ആദ്യം രോമാഞ്ചമാണുണ്ടായത്. പെൺകുട്ടിയുടെ സ്വരം പതിവു പോലെ നിർവികാരമായിരുന്നു.  പക്ഷേ  അവളുടെ പിതാവ്, ചാനൽ പെൺകുട്ടിയോട് കരഞ്ഞു : “എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.. സത്യം എന്നെങ്കിലും പുറത്തു വരും മോളേ..” അതു പറയാൻ മാത്രമായിരിക്കണം എൺപത്തി നാല് വർഷങ്ങൾ പിഴിഞ്ഞ് ചണ്ടിയാക്കിയ  ആ ശരീരത്തിൽ പ്രാണൻ തുടിച്ചിട്ടുണ്ടാകുക !

ചിന്നു പഠനമുറിയിലായിരുന്നു. രാജി അടുക്കളയിലും. പിന്നെയാരെ പേടിക്കാൻ! വിരലുകൾ റിമോട്ടിലമർന്നില്ല.  വർഷങ്ങളായി കെട്ടി നിർത്തിയതെല്ലാം  അണ പൊട്ടിയൊഴുകി.

പക്ഷേ, കിടന്ന്  ഏറെ കഴിഞ്ഞ്, നെഞ്ചത്ത് വിരലുകളോടിച്ച് രാജി ചോദിച്ചു : “ വീണ്ടും തുടങ്ങ്യോ പഴേ ശീലം ? ..ഞാൻ കണ്ടു
ചാനൽ മാറ്റ്യാ പോരായിരുന്നില്ലേ ?..”

“ ഓക്കേ
ഇതിലെന്താണിത്ര പ്രശ്നം മിസ്റ്റർ അജയ്.. കരഞ്ഞോളൂ. അങ്ങനെയൊരു ഫീലിങ്ങ് ഇല്ലെങ്കിൽ  നിങ്ങളിലെ മനുഷ്യത്വത്തിനു എന്തോ തകരാറുണ്ടെന്നാണ് ഞാൻ കരുതുക..ഇതെല്ലാം അടക്കി വെക്കുന്നതാണ് പ്രശ്നം..” വർഷങ്ങൾക്കു മുമ്പ്, പ്രശ്നങ്ങളെല്ലാം സശ്രദ്ധം കേട്ട ശേഷം  ഡോക്ടർ ജയദേവ് ആദ്യം പറഞ്ഞത് അതാണ്.

“ ഏസ് എ ടീച്ചർ..  നമുക്ക് കുട്ടികളോട് പലതും കൺവേ ചെയ്യാനുണ്ടാവില്ലേ ഡോക്ടർ ? കുറച്ചു നാൾ മുമ്പ്  കമ്പോഡിയയിലെ  ടോൾ സ്ലെങ്ങ് സ്മാരകത്തെ കുറിച്ച് ഒരു ഫീച്ചറുണ്ടായിരുന്നു പത്രത്തിൽ.   അതേ കുറിച്ചൊക്കെ  പറയുമ്പോൾ
.. ചെറിയ കുട്ടികളാണെങ്കിൽ, അവരതൊന്നും ശ്രദ്ധിക്കില്ലെന്ന് വെക്കാം.. പക്ഷേ  പതിനാറും പതിനേഴുമൊക്കെയെത്തിയ കുട്ടികളാവുമ്പോൾ, അവർക്കതറിയാം. സബ്ജക്റ്റ് ഹിസ്റ്ററി ആവുമ്പോൾ ഇതൊന്നും പറയാതെ പോകാനും പറ്റില്ലല്ലൊ... മിസ്റ്റർ സെന്റിമെന്റ്സ് എന്നാണ് അവർക്കിടയിൽ എന്റെ വിളിപ്പേരു തന്നെ... ഇന്നലെ തന്നെ, ഈ ജഡ്ജ്മെന്റിനെ  കുറിച്ച് സ്റ്റാഫ് റൂമിൽ സംസാരമുണ്ടായി. ‘പെൺകുട്ടി അറിഞ്ഞു കൊണ്ടു തന്നെയാവും, പിടിക്കപ്പെട്ടപ്പോൾ അവൾ അടവ് മാറ്റിയതാവും’. ഇങ്ങനത്തെയൊക്കെ ആർഗ്യുമെന്റ്സ് കേട്ടങ്ങനെ മിണ്ടാതിരിക്കാനാവുന്നില്ല, എന്റെ കോ വർക്കേഴ്സിനോടു പോലും.” ഡോക്ടറോട് ഒന്നു കൂടി വിശദീകരിച്ചു.

കൗൺസിലിങ്ങിന് തിയ്യതി നിശ്ചയിച്ച് ഇറങ്ങാൻ നേരമാണ് ഡോക്ടർ അങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് : “ ആട്ടെ. എന്തെങ്കിലും തരത്തിലുള്ള കുറ്റബോധം മനസ്സിലുണ്ടോ ?..”

‘ഇല്ല’ എന്നാണപ്പോൾ മറുപടി കൊടുത്തത്.

പക്ഷേ എന്തൊരു ചോദ്യമാണത് ?

വാലിൽ തൂങ്ങിയ ചരടിൽ ജീവൻ പിടഞ്ഞ തുമ്പികളും ഈർക്കിലി കുടുക്കിൽ കുരുങ്ങി പ്രാണൻ വെടിഞ്ഞ തവളക്കുഞ്ഞുങ്ങളും തൊട്ട് എത്രയോ  വികൃതികൾ, തെറ്റുകൾ..

മോഷ്ടിച്ചത്  ഒരുമിച്ചായിരുന്നെങ്കിലും അതിനുള്ള ശിക്ഷ തനിച്ച്  ഏറ്റു വാങ്ങേണ്ടി വന്ന ബാലകൃഷ്ണൻ..

ഒരു പതിമൂന്നു കാരന്റെ ദേഹകൗതുകങ്ങൾക്ക് വിധേയയായി ചലനമറ്റു നിൽക്കുമ്പോൾ മിഴികളിൽ കൗതുകം മാത്രം തിളങ്ങിയ ഒരു നാലുവയസ്സുകാരി..

‘ഒരു കൂടപ്പിറപ്പിനെ പോലെയാണല്ലോ   അജയേട്ടാ  കണ്ടിരൊന്നൊള്ളൂ ..’  എന്ന് പൊട്ടിക്കരഞ്ഞ്, ഇരുട്ടിലേക്ക് തള്ളിയിട്ട് മറഞ്ഞ ഇരുപതുകാരി..

കുറ്റബോധം ഇല്ലത്രെ !!

പിന്നെ കൗൺസിലിങ്ങിന് പോയില്ല. പകരം ഇങ്ങനെ ചില പൊടിക്കൈകളൊക്കെയാണ് പരീക്ഷിച്ചത്. റിമോട്ടിൽ, ഒരു ക്ലിക്ക് അകലെയാണ് കാർട്ടൂൺ ചാനൽ. പിന്നെയാണോ പ്രയാസം ! ടോം ഏന്റ് ജെറി കണ്ട് കൺനിറയെ ചിരിക്കാറുണ്ടെന്നൊക്കെ പറഞ്ഞപ്പോൾ,  ഡോക്ടർ തിരിച്ചിങ്ങോട്ടു ചോദിച്ച ചോദ്യവും അതായിരുന്നു. ‘ അത്തരം ആഹ്ലാദങ്ങൾക്കു നൽകുന്ന ഒരു വിലയായി കണ്ടാൽ പോരേ അതും ?’

പക്ഷേ അന്നേ ശ്രദ്ധിച്ചിരുന്നു - അച്ഛനും പുറകിലുണ്ടായിരുന്നു. പൂർണ്ണ ബോധത്തോടെ, ആരോഗ്യത്തോടെ.

ചിന്നുവിന്റെ കളികളിൽ ചേർന്ന്,ടി വി യ്ക്കു മുന്നിൽ കാലു നീട്ടി അമ്മയുമിരിക്കുന്നുണ്ടാവും.

അവളങ്ങനെ അവിടെ നിൽക്കുന്നതാണ് പ്രശ്നം.  സിനിമയിൽ ഏതു രംഗം വരുമ്പോഴാണ്,  ഏതു വാർത്ത വരുമ്പോഴാണ്,  തിരിഞ്ഞു നോക്കേണ്ടത് എന്നവൾക്കറിയാം.പിന്നെ  റണ്ണിങ്ങ് കമന്റ്റി തുടങ്ങുകയായി: “ അച്ഛമ്മേ.. ദേ.. അച്ഛൻ കരയ്ണ്
അച്ചച്ഛനും കരയ്ണ്ണ്ട്

അമ്മയോ രാജിയോ നോക്കില്ലെന്നറിയാമെങ്കിലും, കണ്ണട തുടക്കുന്നതു പോലെ തിടുക്കത്തിലെന്തെങ്കിലും ചെയ്ത് നീർപ്പൊടിപ്പുകൾ തുടച്ചു മാറ്റും. പക്ഷേ അച്ഛനങ്ങനെ ചമ്മലൊന്നുമില്ല..കുറച്ചു വിസ്തരിച്ചു തന്നെ, മുണ്ടിന്റെ കോന്തലയിൽ മൂക്കു ചീറ്റി
……
എങ്ങാനും അതു കണ്ടാൽ മാത്രം  രാജി എന്നെയൊന്ന് നോക്കും.. മൂക്കു ചീറ്റി മുണ്ടിൽ തേക്കുന്ന  ‘വൃത്തികെട്ട ശീലം’ എനിക്കുമുണ്ടത്രെ.

‘മിണ്ടാതിരിക്കെടീ..” പച്ചക്കറി അരിയുന്നതിനിടയിൽ രാജി അവൾക്കു നേരെ കൈയ്യോങ്ങും.

അമ്മയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുണ്ടാവും.

അതേ ചിരിയോടെയാണ്, ഒരിക്കലമ്മ പറഞ്ഞത് : “ അച്ഛനത്ര പാവമൊന്നുമല്ലായിരുന്നു മക്കളേ..”

 ജയേച്ചിയും  സത്യയും  പിള്ളേരുമൊക്കെയുണ്ടായിരുന്നു. ഒരോണത്തിന്റെ പിറ്റേന്ന്. മദ്യലഹരിയിൽ പേരക്കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന ബേബി ചേട്ടന്റെ കൊടുമയിൽ നിന്ന് തുടങ്ങിയ പരദൂഷണം ആണുങ്ങളിലേക്കെത്തിയപ്പോഴായിരുന്നു അത്.  

അച്ഛന്റെ മുഖമൊന്നു മങ്ങി. അത്ര മാത്രം.

“ ഏ.. അതെന്താദ് ഇപ്പോ ഇങ്ങനൊരു വർത്താനം
ശരിയാണോ അച്ഛാ ?” സത്യയ്ക്ക് മാത്രമേ എന്തും വെട്ടി തുറന്ന് ചോദിക്കാനുള്ള ധൈര്യമുള്ളൂ. അന്നും ഇന്നും. അച്ഛന്റെ തന്നെ മറ്റൊരു പകർപ്പ്.

“ ഉം..” അച്ഛനൊന്ന് ചിരിച്ച് മൂളിയതേയുള്ളൂ.

അപ്പോഴേയ്ക്കും അമ്മ തന്നെ മറ്റെന്തോ പറഞ്ഞ് വിഷയം മാറ്റി.

അടുത്ത ഓണത്തിന് അമ്മയുണ്ടായില്ല.

ഒരു സൂചന, പേരിന് ഒരു ജലദോഷം പോലുമുണ്ടായിരുന്നില്ല. വൈകുന്നേരം, കാവിൽ നിന്നു വന്നു കയറിയ ഉടനെ, ‘മോളേ, നെഞ്ചത്തൊരു വല്ലാത്ത കെതപ്പ്’ എന്ന് രാജിയോടു പറഞ്ഞ് സോഫയിലൊന്നു കിടന്നതാണ്.

‘തനിച്ചായി പോയി’ എന്നൊരു തോന്നൽ അച്ഛനുണ്ടാവരുതെന്ന് എല്ലാവർക്കും – കൂട്ടുകാർക്കും വീട്ടുകാർക്കും ഞങ്ങൾ  മക്കൾക്കും - എല്ലാവർക്കും  നിർബന്ധമുണ്ടായിരുന്നു. എന്നിട്ടും അച്ഛൻ തനിച്ചായി. ആദ്യമാദ്യം ഓർമ്മകൾക്കു ചുറ്റും ജീവിച്ച്, പിന്നെ ആ  ഓർമ്മകൾ പോലും നഷ്ടപ്പെട്ട്.

മലർന്നു കിടന്നാണ് അച്ഛൻ ഉറങ്ങുന്നത്. മലർന്നു കിടന്നുറങ്ങുന്നത് ധീരതയുടെ ലക്ഷണമാണത്രെ. ആവോ.. എനിക്കൊരിക്കലും കഴിയാറില്ല.

എണീറ്റ് നിലത്തിരുന്ന് കട്ടിലിനടിയിൽ നിന്ന് അച്ഛന്റെ ട്രങ്ക് പെട്ടി ശബ്ദമുണ്ടാക്കാതെ വലിച്ചെടുത്തു. ഓർമ്മക്കേടിന്റെ മൂർദ്ധന്യത്തിലും, അച്ഛൻ നിധി പോലെ സൂക്ഷിക്കുന്ന താക്കോൽ തലയണക്കടിയിൽ നിന്ന് പതുക്കെ കൈ നീട്ടിയെടുത്തു.

 ഡോക്ടർ ജയദേവിന്റെ  ചോദ്യം പണ്ടേ ഉള്ളിൽ കുരുങ്ങി കിടക്കുന്നതാണ്. പിന്നെ അമ്മയുടെ അന്നത്തെ ആ   മുന ചൂണ്ടലും.

എതിരാളികൾക്കു പോലും ചൂണ്ടി കാണിക്കാൻ ഒരു  കറയില്ലാത്ത നേതാവിനെ  ഏത്  പാപബോധമാവും വിടാതെ പിൻതുടർന്നിട്ടുണ്ടാവുക? അറിഞ്ഞിട്ട് കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ ഒന്നുമല്ല.. വെറുതെ ഒരാകാംക്ഷ.. പണ്ടത്തെ  പാർട്ടി നേതാക്കൾക്ക് കാലം മാത്രം സാക്ഷി പറയുന്ന ചില പകർപ്പുകൾ രഹസ്യമായി പിറന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പിറന്ന വയർ മറ്റൊന്നായതു കൊണ്ടു മാത്രം, തിരിച്ചറിയപ്പെടാനാവാത്ത ചോര  എവിടെയെങ്കിലും ?  എങ്കിൽ മരിക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും
?

പത്തു പന്ത്രണ്ടു കൊല്ലം മുമ്പാണ് അച്ഛൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നത്.  ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് വെറുമൊരു എൽ സി അംഗത്വത്തിലേക്ക്. ജോലി കിട്ടിയതിന് അമ്മയുടെ നേർച്ച പ്രകാരം വ്രതം നോറ്റ്, കെട്ടുനിറച്ച് ഞാൻ  മലയ്ക്കു പോയതാണോ  അതിനു കാരണം എന്നൊരു ശങ്കയുണ്ടായിരുന്നു. സത്യ അതിന്റെ പേരിൽ വഴക്കിനു വരികയും ചെയ്തു.     ‘ ഏയ്..അതൊന്നുമല്ല’ എന്ന് തള്ളിക്കളഞ്ഞെങ്കിലും, ‘ മനസ്സീ പിടിക്കാത്ത എന്തെങ്കിലും കണ്ടിട്ടുണ്ടാവും’ എന്നൊരു ഊഹം മുന്നോട്ടു വെക്കാനേ അമ്മയ്ക്കും കഴിഞ്ഞുള്ളൂ.

ഈ ട്രങ്കു പെട്ടിയിൽ,  എല്ലാ ചോദ്യങ്ങൾക്കും  ഉത്തരമുണ്ടാവുമെന്ന ഒരു തോന്നൽ.

ഉറക്കത്തിലൊന്ന് കണ്ണു തുറന്നാലും പെട്ടന്ന് കാണാനാവാത്ത വിധം കട്ടിലിന്റെ  തലക്കൽ മറഞ്ഞിരുന്ന്   പൂട്ട് തുറക്കുമ്പോൾ മുന്നിലൊരു കുറ്റബോധം വന്ന് പല്ലിളിക്കാതിരുന്നില്ല.  അച്ഛനിൽ നിന്ന് അടി കിട്ടാറുള്ളത് രണ്ട് കാര്യങ്ങൾക്കാണ് : ഒന്ന്, നുണ പറഞ്ഞാൽ. രണ്ട്, ഈ പെട്ടിയിലെങ്ങാൻ ഒന്നു തൊട്ടു പോയാൽ..

പെട്ടി തുറന്നു. പഴകിയ കടലാസ്സിന്റെ മണം മൂക്കിലേക്ക് കയറുന്നു. കരുതിയിരുന്നയത്രയൊന്നുമില്ല. കുറച്ച് നോട്ടീസുകൾ, ലഘുലേഖകകൾ, നോട്ടു ബുക്കുകൾ, ഡയറികൾ, കത്തുകൾ, രണ്ടു മൂന്നു വാരികകൾ, ഒന്നു രണ്ടു മുദ്രപത്രങ്ങൾ , പഴയ  ചില പണയപ്പാടു രസീതികൾ, നിറം മങ്ങിയ നാലഞ്ച് ഫോട്ടോകൾ, നാണയങ്ങൾ.

ഏതിൽ നിന്നാണ് തുടങ്ങേണ്ടത് ?

അധികം പഴക്കമില്ലാത്ത കടലാസ്സ് - അതീയടുത്ത കാലത്ത് എഴുതിയതാണ് - മുദ്രപത്രത്തിന്റെ പകർപ്പ്. ശരീരം മെഡിക്കൽ കോളേജിലേക്കു സംഭാവന ചെയ്യുന്നതിന്. അതന്നേ പറഞ്ഞു വെച്ചിരുന്നതുമാണല്ലൊ.
 
പഴക്കമുള്ളത് ആധാരമാണെന്ന് തോന്നുന്നു.

നോട്ടീസുകളും ലഘുലേഖകളും  വാരികകളും എല്ലാം ആദ്യം മാറ്റി വെച്ചു. പാർട്ടിയുടേയും യുക്തിവാദസംഘത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയുമെല്ലാമുണ്ട്.

ഫോട്ടോകൾ രണ്ടെണ്ണം ഒട്ടും വ്യക്തമല്ല. ഒന്ന്, പണ്ട് ഫ്രെയിം ചെയ്തു വച്ച വിവാഹഫോട്ടോയാണ്. ചില്ലു പൊട്ടിയപ്പോൾ എടുത്തു വച്ചതാവണം. പണ്ട് കണ്ടിട്ടുണ്ട്. പിന്നൊന്ന് ഞങ്ങൾ മക്കൾ മൂന്നാളും നിൽക്കുന്നതാണ്. പണ്ട് വല്ല്യാപ്പൻ എടുത്തതാവണം.

ഇൻലാന്റുകൾ ബോംബെയിൽ നിന്നുള്ളതാണ്. ഓടിച്ചു നോക്കി. രാധമ്മായിയുടെയാണ്. അന്നും പ്രാരാബ്ധം പറച്ചിൽ തന്നെ ! എയർ മെയിൽ  വല്ല്യാപ്പന്റെയാണ്. നോക്കേണ്ട കാര്യമില്ല - വാചകമടിയായിരിക്കും.

ഡയറികൾ ഓരോന്നായി മറിച്ചു നോക്കി.
ഫണ്ട് പിരിവിന്റെയും  പത്ര വരിക്കാരുടെയും പുസ്തക വില്പനയുടെയുമൊക്കെ കണക്കുകളാണധികവും. എല്ലാം  ഡേറ്റിട്ട് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

പിന്നെയുള്ളത് സമ്മേളനങ്ങളുടെ കാര്യപരിപാടികളും ചർച്ചകളും ക്ലാസ്സുകളുടെ വിശദാംശങ്ങളും എല്ലാം ഉൾക്കൊള്ളിച്ച കുറിപ്പുകളാണ്.  പാർട്ടിയുടെയും പരിഷത്തിന്റെയും യുക്തിവാദസംഘത്തിന്റേയുമെല്ലാമുണ്ട്.

നോട്ടുപുസ്തകങ്ങൾ തപ്പി. ഇതൊക്കെ തന്നെ. ഒന്നിൽ ജയേച്ചിയുടെ കല്ല്യാണ ചെലവുകളും വിളിക്കേണ്ടവരുടെ ലിസ്റ്റും എല്ലാം എഴുതി കണ്ടു.

‘കരുതിയതൊന്നും കണ്ടെത്താനായില്ലല്ലൊ എന്ന നിരാശയോടെ  എല്ലാം വീണ്ടുമൊന്ന്  മറിച്ചു നോക്കുന്നതിനിടയിലാണ്   ഒരു  നോട്ടു പുസ്തകത്തിലെ കുറിപ്പ് ശ്രദ്ധയിൽ പെട്ടത്.  ആദ്യത്തെ നാലഞ്ചു താളുകൾ വിട്ട് എഴുതി തുടങ്ങിയിരിക്കുന്നു.

1973 ഡിസംബർ 14.

സഖാവ് വള്ളിയമ്മ പോലീസിൽ നിന്നു നേരിട്ട കൊടും പീഡകളെ കുറിച്ച് രണ്ടാഴ്ച്ച മുമ്പ് അയ്യങ്കാവ് മൈതാനിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ, എന്റെ ശബ്ദം വല്ലാതെ ഇടറിവീണുപോയത് മറ്റാരും ശ്രദ്ധിച്ചിട്ടില്ലെന്നാണ്  കരുതിയിരുന്നത്.

പക്ഷേ അന്നു വൈകീട്ട് വറുഗീസിന്റെ പീടികയിൽ വച്ച് കണ്ടപ്പോൾ സ.  രാജൻ മേപ്പോടി എന്നെ ഇരുട്ടത്തേക്ക് വിളിച്ചു മാറ്റി  നിർത്തി : “ സഖാവിനെ ഞാൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. അടികൊണ്ടു വീണവന്റെ വേദന   പ്രതിഷേധമായി ജ്വലിപ്പിക്കാനുള്ള ഊർജ്ജമാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ വാക്കുകളിൽ തുടിക്കേണ്ടത്.  അല്ലാതെ കണ്ണീരൊഴുക്കി വീര്യം കെടുത്തുന്നവയാവരുത് അവ. സഖാവിനു  എവിടൊക്കെയോ  വീഴ്ച്ച പറ്റുന്നുണ്ട്. തിരുത്തണം അത്..”

രണ്ടാഴ്ച്ചയായി ഞാനാലോചിക്കുന്നു. എവിടെ നിന്നാണ് ഞാൻ തിരുത്തി തുടങ്ങേണ്ടത് ?

ബാല്യകാലത്ത്, ഓല നാരിൽ പിടഞ്ഞ നീർമാണിക്ക്യനും*  ഈർക്കിലി കുടുക്കിൽ തൂങ്ങിയ മണ്ഡൂകശിശുക്കൾക്കും ആര് ജീവൻ തിരികെ കൊടുക്കും?  ഇരുട്ട് മൂടിയ ചെറ്റയ്ക്കുള്ളിൽ, ഒരു പതിനഞ്ചുകാരന്റെ  നഗ്നദേഹത്തിനു മുമ്പിൽ കൗതുകം പൂണ്ടു നിന്ന ചെറുബാല്യക്കാരിയുടെ നയനനിഷ്ക്കളങ്കത എവിടെ നിന്നു തിരിച്ചു കൊടുക്കും ?  ‘ തമ്പ്രാൻ സഖാവ് ഞങ്ങടെ  ദൈവാണ്’ എന്ന് കണ്ണീരോടെ  കൈ കൂപ്പിയവൾക്കു മുന്നിൽ നിന്ന് ഞാനെങ്ങനെ മാന്യതയെ കുറിച്ച്  പ്രസംഗിക്കും ?  അഭയം നൽകിയ സ. വർഗീസും സ. കുഞ്ഞിക്കണാരനും ബയണറ്റിനു നേരെ വിരിമാറ് കാട്ടിയപ്പോൾ  ഒളിവിൽ നിന്ന് ഒളിവിലേക്ക് പാലായനം ചെയ്ത ഞാനെങ്ങനെ ബലികുടീരങ്ങളേ ചുണ്ടുകൾ വിതുമ്പാതെ പാടി തീർക്കും ?

കുതറി മാറാനുള്ള ശ്രമത്തിലാണ് ഞാൻ.. എന്തിലും ഏതിലും ചിരിക്കുള്ള  വക കണ്ടെത്തുന്ന സ.കോയക്കുട്ടിയുടെ കളിമ്പങ്ങൾ മാത്രമാണൊരാശ്രയം.

  വായനക്കിടയിലെപ്പോഴോ  മിഴികളിലെ ഈർപ്പം അക്ഷരങ്ങൾക്കു മേലെ സ്ഥടിക സുതാര്യമായ് പെയ്തു തുടങ്ങിയിരുന്നു. ‘അച്ഛാ..’ എന്നൊരു വാക്ക് തൊണ്ടയിൽ കൊളുത്തി വലിക്കുന്നുണ്ട്.

 പുസ്തകം മടക്കി വെച്ച് പെട്ടി അടച്ചു പൂട്ടി കട്ടിലിനടിയിലേക്ക് തള്ളി.

അച്ഛനിപ്പോഴും ഉറക്കമാണ്.

അധികം കിടന്നിട്ടില്ല, അച്ഛനോടൊപ്പം. എന്നും അമ്മയുടെ മോനായിരുന്നു  ഞാൻ.

ആ കാൽക്കൽ തല വെച്ച്, വിലങ്ങനെ ചുരുണ്ടു കൂടി കട്ടിലിൽ കിടന്നു. വിരൽ തുമ്പുകളിൽ അച്ഛനെ തൊട്ട്.

ജനിതകത്തിന്റെ നിറവ് കട്ടിലിൽ  ഒഴുകിപ്പരന്നു കൊണ്ടിരുന്നു.

                                                                  *********

* നീർമാണിക്ക്യൻ - ഒരിനം തുമ്പി.