വെറുമൊരു ഗുണപാഠകഥ
സ്കൂൾബാഗ് മൂലയിലൊരിടത്ത്
ആശ്വാസപൂർവം ഇറക്കി വച്ച ശേഷം, കുട്ടി ഉടുപ്പ് മാറിയിടുകയായിരുന്നു. ഇനി അച്ഛമ്മ തിരിച്ചെത്തുന്നതു
വരെ, ഒന്നു രണ്ടു കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ്,
പൊട്ടിയ മൺപാത്രകഷണങ്ങളും പഴകി ചളുങ്ങിയ പ്ലാസ്റ്റിക് പാവയുമൊത്ത് അവൾ കളി തുടർന്നോളും. അതാണു പതിവ്.
എങ്ങനെയാണു തുടങ്ങുക
എന്ന് അപ്പോഴുമയാൾക്ക് തീർച്ച കിട്ടിയിരുന്നില്ല.
“വാ
മോളെ, അച്ഛനൊരു കഥ പറയാം..” ഒട്ടും ആത്മവിശ്വാസമില്ലാതെ, പതിഞ്ഞ ശബ്ദത്തിൽ അയാൾ കുഞ്ഞിനോട് പറഞ്ഞു.
കുട്ടി സംശയത്തോടെ അയാളെ നോക്കി – ഇതിപ്പോളെന്താണൊരു പുതുമ എന്ന മട്ടിൽ. എപ്പോൾ കഥ
പറയാനാവശ്യപ്പെട്ടാലും അച്ഛൻ നാലഞ്ച് കഥകൾ ആവർത്തിക്കുകയാണ് പതിവ് - നീല കുറുക്കന്റെയും
കിണറ്റിലെ സിംഹത്തിന്റെയും കുരങ്ങന്റെ ഹൃദയത്തിന്റെയും
രാമുവിന്റെയും ദാമുവിന്റെയും ..അങ്ങിനെ ചിലതു മാത്രം. അതുകൊണ്ടു തന്നെ അവളീയിടെയായി
അച്ഛനോട് കഥ പറയാനാവശ്യപ്പെടാറില്ല.
“പുത്യേ കത്യാ
?” കുട്ടിയുടെ സംശയം മാറിയിരുന്നില്ല.
“ഉം.. രാമുവിന്റെയും
ദാമുവിന്റെയും കഥ ഞാനിതിനുമുമ്പ് പറഞ്ഞിട്ടില്ല്യല്ലൊ ?” അയാൾ അവളുടെ
ഓർമ്മശക്തി പരീക്ഷിക്കാൻ ചോദിച്ചു.
കുട്ടി തലയിൽ
കൈ വച്ചു “ അയ്യേ..ഈ അച്ഛനൊരോർമ്മ്യൂല്ല്യ..രാമൂന്റീം ദാമൂന്റീം എന്തോരം കതകള് പറഞ്ഞതാ..
ന്ന്ട്ടൊന്നും ഓർമ്മില്ല്യ..”
“ ഉവ്വോ ! എന്തൊക്കെ
കഥകളാ പറഞ്ഞേ ? ” അവിടെ പിടിച്ചു കയറാനുള്ള ലാക്കോടെ അയാൾ ചോദിച്ചു.
മകൾ വിരൽ മടക്കാൻ
തുടങ്ങി “ സത്യം പറഞ്ഞ കാരണം രാമുന്ന് വനദേവത സ്വർണ്ണകോടാലീം വെള്ളി കോടാലീം കൊട്ത്തത്..അത്യാഗ്രഹം കാരണം ദാമു
പൊന്മുട്ടയിടണ താറാവിനെ കൊന്നത്, അച്ഛനുമമ്മീനീം ശുശ്രൂഷിച്ച കാരണം രാമൂന് നിധി കിട്ട്യേത്,
പുലി വര്ണ്ന്ന് നൊണ പറഞ്ഞ്ട്ട് അവസാനം ശരിക്കും പുലി വന്ന് ദാമൂനെ ഓടിക്ക്ണ്ത് ..കിണറ്റിൽ വീണ അട്ടിങ്കുട്ടീനെ
രക്ഷിച്ച കാരണം രാജകുമാരി രാമൂനെ കല്യാണം കഴിക്ക്ണ്ത്..” അവൾ ഒന്നു നിർത്തി വീണ്ടും
ആലോചിച്ചു. “ ആ.. പിന്നെ ..പിന്നെ..ആലിഞ്ചോട്ടിലെ സന്യാസി പറഞ്ഞപോലെ നാട്ട്വാര് എല്ലാരും
കൂടി തോട് കീറിയപ്പോ നാട്ടില്‍ വെള്ളം വന്നത്…”
ഇതെല്ലാം എപ്പോൾ
പറഞ്ഞു എന്ന് അതിശയത്തോടെ അയാളോർത്തു. എന്തായാലും അടുത്ത കാലത്തൊന്നുമായിരിക്കില്ല.
“എന്നാ രാമൂന്റീം
ദാമൂന്റീം വേറൊരു കഥ പറയാം..”
“വെച്ച്വെട്ടി
കത്യാ ?” അച്ഛൻ വെച്ചുകെട്ടിയുണ്ടാക്കിയ കഥകൾ
അവൾക്കിഷ്ടമില്ല. പകുതിയാവുമ്പോഴേക്കും മടുത്തു തുടങ്ങും.
“അല്ലല്ല.. ശരിക്കും
നടന്നതാ..” അയാൾ ഉറപ്പു കൊടുത്തു.
ഭാഗ്യം ! അവൾ
പായയിൽ ചെന്നിരുന്നു.
അയാൾ തലയണയെടുത്ത് ശ്രദ്ധാപൂർവം ചെറ്റയോട് ചേർത്തു വച്ച്
ചാരിയിരുന്ന ശേഷം കുട്ടിയെ മടിയിൽ പിടിച്ചിരുത്തി.
ഒന്നു ചുമച്ച് കണ്ഠശുദ്ധി വരുത്തി കഥ പറയാൻ
തുടങ്ങി.
“അപ്പൊ കഥ തുടങ്ങാം..സ്വർണ്ണ
കോടാലീം താറാവിട്ട സ്വർണ്ണമുട്ടകളും അച്ഛൻ കൊടുത്ത നിധീം ഒക്കെ വിറ്റു കിട്ടിയ കാശിന് രാമു നെല്പാടം വാങ്ങി
കൃഷി തുടങ്ങ്യേത് സന്യാസീരെ കഥേല് പറഞ്ഞ്ര്ന്നില്ല്യേ ?”
കുട്ടി ഉവ്വെന്ന്
തലയാട്ടി.. “ ന്ന്ട്ട് കൊറച്ച് പാടം ദാമൂനും വെറ്തെ കൊട്ത്ത്രിന്നു, കൃഷി ചെയ്തോളാൻ
പറഞ്ഞ്..”
“ ആ ..അദെന്നെ..
അങ്ങനെ കൃഷി തൊടങ്ങ്യന്ന് തൊട്ട് നാട്ട്വാര് രാമൂനെ മണ്ടൻ രാമുന്ന് വിളിച്ച് കളിയാക്കാൻ
തൊടങ്ങി..”
“അതെന്ത്യേ
?” അദ്ധ്വാനിയും സത്യസന്ധനുമായ രാമുവിന് അങ്ങനെയൊരു പേരു വീണത് എന്തുകൊണ്ടാണെന്ന് കുട്ടിക്ക് ഒട്ടും മനസ്സിലായില്ല..
“ കാശ് പലിശയ്ക്ക് കൊടുത്താല്‍ മേലനങ്ങാണ്ടെന്നെ ഇഷ്ടം പോലെ
കാശ് കിട്ട്വല്ലൊ.. പിന്നെന്തിനാ ഈ ചെളീലെറങ്ങി പണി എട്ക്ക്ണ്ന്ന് ചോയ്ച്ച്ട്ടാ നാട്ടാര്
കള്യാക്ക്യേത്.. എന്നാലും രാമു അതൊന്നും കണക്കാക്കില്ല്യ.. പകലന്തിയോളം പാടത്തും പറമ്പിലും
പണിയെടുക്കും. കള പറിച്ചു കളയും. വിത്തിറക്കും, വളമിടും.. പക്ഷെ ദാമു പണ്ടേ കുഴിമടിയനായിരുന്നല്ലൊ. ഇരുന്നിടത്തു
നിന്ന് അനങ്ങില്ല്യ. അങ്ങനെ കൃഷിയൊന്നും ചെയ്യാതെ
മടി പിടിച്ചിരുന്ന് ദാമുവിന്റെ പാടോം പറമ്പും നിറയെ കാടും പടലും നിറഞ്ഞു.. മടിയനും
താറാവിനെ കൊന്നവനുമൊക്കെയാണെങ്കിലും സ്വന്തം ചേട്ടനാണല്ലൊ ദാമൂ. അതുകൊണ്ട് രാമു എന്ത്
ചെയ്യും ? കൃഷി ചെയ്തു കിട്ടുന്നതിൽ നിന്ന് കുറച്ച് ദാമുവിനും കൊടുക്കും. അവരങ്ങനെ
ജീവിച്ചു പോകുമ്പോ, ഒരു ദിവസം അവിടെ ഒരാളെത്തി..ഒരു ചാക്കു നിറയെ പണവുമായി ഒരു വെല്ല്യ
പണക്കാരൻ..എന്നിട്ടയാൾ എന്തു ചെയ്തു ?”
കുട്ടി ആകാംഷയോടെ
അയാളെ നോക്കി.. “ എന്തു ചെയ്തു ?”
“ മഹാ തന്ത്രശാലിയായ
അയാൾ ദാമുവിനോട് ചോദിച്ചു, നിന്റെ തരിശു കിടക്കുന്ന പാടം മുഴുവൻ എനിക്കു തര്വോ , ആയിരം
പണം തരാംന്ന്..കേട്ട പാതി കേക്കാത്ത പാതി ദാമു പാടം മുഴുവൻ അയാൾക്കു വിറ്റു. എന്നിട്ടാ
പണക്കാരൻ എന്തു ചെയ്തു ? അപ്പൊ തന്നെ ആ പാടം മുഴുവൻ മണ്ണിട്ടു നെകത്തി അവടെ കൊറെ കെട്ടിടങ്ങള്‍
പണ്തു. ന്ന്ട്ട് ദാമുന് വേറൊരു ജോലീം കൊടുത്തു
– ആ കെട്ടിടങ്ങളൊക്കെ വിക്ക്വാ, മറ്റൊള്ള കർഷകര്ടെയൊക്കെ പാടം കുറഞ്ഞ വെലയ്ക്ക് വാങ്ങിച്ചു
കൊട്ക്ക്വാ.. ദാമൂന്ന് ആ ജോലി ‘ക്ഷ’ പിടിച്ചു - നല്ല സുഖല്ലേ..പണ്യൊന്നും എട്ക്കണ്ടല്ലാ !..തന്നെ
പോലെന്നെ മടിയും കാശിനത്യാവശ്യോം ഒക്ക്യൊള്ള
കൃഷിക്കാര്ട്യൊക്കെ അട്ത്ത്കൂടി സൂത്രത്തില്‍ അവര്ടെ പാട്വൊക്കെ പണക്കാരന് വേടിച്ചു
കൊടുത്തു..അങ്ങനെ ദാമൂം പതുക്കെ പണക്കാരനാവാൻ തൊടങ്ങി..പക്ഷെ മ്മടെ രാമു മാത്രം എന്ത്
ചെയ്തു ? തന്റെ പാടത്താണ് തന്റെ ചോറ്ന്ന് പറഞ്ഞ്
എല്ല്മുറിയെ പണിട്ത്തു. അപ്പോ ദുഷ്ടനായ ദാമൂം പണക്കാരനും കൂടി എന്ത് ചെയ്തു ? രാമൂന്റെ പാടത്തിയ്ക്ക് വെള്ളം പോണ തോട്
നെകത്തി. പിന്നെ ആരും കാണാതെ കൊറെ ചപ്പും ചവറ്വൊക്കെ
പാവം രാമൂന്റെ പാടത്ത് കൊണ്ടിട്ടു..വെള്ളല്ല്യാണ്ട് കൃഷി ചെയ്യാൻ പറ്റ്വോ ? പോരാത്തേന് മാലിന്യങ്ങളും. ബുദ്ധിമാനായ രാമൂന് ഒരു കാര്യം മനസ്സിലായി..ഇതൊക്കെ
അത്യാർത്തിക്കാരായ ദാമൂന്റീം പണക്കാരന്റീം പണ്യാന്ന്..പക്ഷെ രാമു മര്യാദക്കാരനല്ലേ..ആരോടും
അടി കൂടാനൊന്നും പാടില്ല്യ.. അപ്പൊ രാമു എന്ത്
ചെയ്തു ?”
കുട്ടി ചെറുതായൊന്ന്
കോട്ടുവായിട്ടു. അച്ഛൻ ‘വെച്ച്വെട്ടി കഥ’ യുണ്ടാക്കി തന്നെ പറ്റിക്കുകയാണോ എന്നൊരു
സംശയം അവൾക്ക് തോന്നി തുടങ്ങിയിരുന്നു. പക്ഷെ കഥ ഓർത്തെടുക്കുന്ന തിരക്കിൽ അയാളതു കണ്ടില്ല.
“അപ്പൊ രാമു
എന്ത് ചെയ്തു ?” അയാൾ തുടർന്നു. “ രാമു രാജാവിനോട് പരാതി പറയാൻ പോയി. ‘ശരി..ഒരു ദിവസം
നോം നേരിട്ട് വന്ന് പരിശോധിക്കാം’ ” അയാൾ രാജാവിനെ അനുകരിച്ചു കൊണ്ട് തുടർന്നു.
“ . അങ്ങനെ ഒരു ദിവസം രാജാവ് രാമുവിന്റെ പാടം കാണാൻ
നേരിട്ടെഴുന്നെള്ളി. രാജാവ് നോക്കുമ്പോ എന്താണു കാണുന്നത് ?ചപ്പും ചവറ്വല്ലെ ! രാജാവിനു ദേഷ്യം വന്നു. ‘ എടാ രാമൂ, നീയൊരു നുണയനാണ്.നിന്നെ
ശിക്ഷിക്കാതെ വിടുന്നത് നോമിന്റെ ഔദാര്യമാണെന്ന് കരുതിക്കോ. മാലിന്യങ്ങള്‍ നിറഞ്ഞ് ഉണങ്ങി കിടക്കുന്ന ഈ പാടം കണ്ടാലറിയാം
നീയൊരു കുഴിമടിയനാണെന്ന്.. അതുകൊണ്ട് നാമിതാ കല്പിക്കുന്നു.. ഈ പാടം നീ ദാമുവിന് ദാനം
നൽകുക..അവനിവിടെ പ്രജകൾക്ക് ഉപകാരമുള്ള വിദ്യാലയങ്ങളും വൈദ്യശാലകളും വ്യവസായശാലകളും
എല്ലാം പണിയട്ടെ..’ ” അയാൾ ഗംഭീര ശബ്ദത്തിൽ
പറഞ്ഞു നിർത്തി.
കുട്ടി വീണ്ടും
കോട്ടുവായിട്ടു. “ ഇത് അച്ചന്റെ ഇണ്ടാക്കിക്കത്യാ …പൊട്ടക്കത..”
ഇനിയും അവൾക്ക് മടുപ്പ് മറച്ചു വെക്കുവാനാകുമായിരുന്നില്ല.
“ അല്ല ദേവൂട്ട്യെ..ശരിക്കും
നടന്നതാ.. നല്ല കഥ്യാ.. കഥേരെ അവസാനം ഒര് മാജിക്ക്ണ്ട്..നല്ല രസാ....” കഥ പകുതിയിൽ
നിർത്താൻ അയാൾക്കാവുമായിരുന്നില്ല.
‘അവസാനത്തെ മാജിക്
’ എന്ന ആകർഷണത്തിൽ കുട്ടി വീണ്ടും അടങ്ങിയിരുന്നു.
അയാൾ വീണ്ടും
കഥ തുടങ്ങി “ അതീ പിന്നെ നാട്ട്വാരൊക്കെ രാമുനെ എന്ത് വിളിക്കാൻ തൊടങ്ങി ? മരമണ്ടൻ
രാമൂന്ന് വിളിക്കാൻ തൊടങ്ങി..പാവം രാമു..അപ്പോഴാ
അവനൊരു കാര്യം മനസ്സിലായത്..രാജാവ്, കൃഷിക്കാരും പാവങ്ങളും ഒന്നും പറയുന്നത് വിശ്വസിക്കില്ല്യ,
പണക്കാരും നൊണയമ്മാരും പറയുന്നത് മാത്രേ വിശ്വസിക്കൂന്ന്..എന്തു കാര്യം ? ആകെ കൈയ്യിലുണ്ടായിരുന്ന ഭൂമീം പോയി.. പിന്നെയവൻ
എന്തു ചെയ്തു ? പണ്ട് താറാവിട്ട ഒരു പൊന്മുട്ട രാമൂന്റെ ബുദ്ധിമതിയായ അമ്മ എടുത്തു വെച്ച്ട്ട്ണ്ടായ്ര്ന്നു. അത് വിറ്റു കിട്ടിയ
കാശോണ്ട് അവര്‍ ദൂരെ ദൂരെ മലഞ്ചെരിവില്‍ കൊറച്ച് സ്ഥലം വാങ്ങി. ന്ന്ട്ട് അവടൊരു കുഞ്ഞിപ്പെര
വെച്ച് താമസം തൊടങ്ങി. പിന്നെ അവ്ടീം എല്ല്
മുറിയെ പണിട്ത്തു. അപ്പോഴോ, മത്തങ്ങീം കുമ്പളങ്ങീം വെണ്ടയ്ക്കീം വഴ്തനീം ഒക്കെ കൈ നെറയെ
കായ കൊടുത്തു രാമുന്ന്.. രാമൂനും സന്തോഷായി.”
“കത കഴിഞ്ഞോ
അച്ഛാ ?” കുട്ടി ചോദിച്ചു. സന്തോഷത്തിലാണ് കഥ അവസാനിക്കേണ്ടതെന്ന് അവൾക്കറിയാമായിരുന്നു..
“ ഇല്ല്യല്ല..
പകുത്യായ്ട്ടൊള്ളു..” അയാൾ കുഞ്ഞിനൊരുമ്മ കൊടുത്തു. “ അയിന്റെടയ്ക്ക് ആരോ, കൊതിയൻ ദാമൂനോട് പറഞ്ഞു രാമു താമസിക്കണ കുന്നിന്റെ മോളിലെ
പാറക്കൂട്ടത്തില്‍ നിധിണ്ട്ന്നും അത് കാരണാ രാമൂം രാജകുമാര്യൊക്കെ സന്തോഷത്തില്‍ ജീവിക്ക്ണ്ത്ന്നും.
കേട്ടപാതി കേക്കാത്ത പാതി ദാമു എന്ത് ചെയ്തു
? പഴേപോലെ അവട്യൊള്ളോര്യൊക്കെ ഓരോന്ന് പറഞ്ഞ്
പറ്റിച്ച് ആ കുന്ന് മുഴുവൻ വെലയ്ക്ക് വാങ്ങി.. കൊറച്ച് കാശ് കാണ്ച്ച്ട്ട് രാമൂനോടും
എറങ്ങി പൊക്കോളാൻ പറഞ്ഞു. പക്ഷെ രാമൂന് സ്തലം കൊടുക്ക്വാൻ പറ്റ്വോ ? തക്കാളീം വെണ്ടക്കീം
മുരിങ്ങക്കീം മെളകും ഒക്കെ നട്ട് നനച്ച്ണ്ടാക്ക്യ മണ്ണല്ലെ.. കൊടുക്കുല്ല്യാന്നെന്നെ
രാമു കട്ടായം പറഞ്ഞു. അപ്പൊ ദുഷ്ടൻ ദാമു എന്ത് ചെയ്തു ? വെല്ല്യ വെല്ല്യ ഗുണ്ടുകള്‍ കൊണ്ട്ന്ന് കുന്നിമ്മോളിലെ
പാറക്കൂട്ടം പൊട്ടിക്കാൻ തൊടങ്ങി.പണ്ടത്തെ അനുഭവം ഓർമ്മ്യൊള്ളോണ്ട് രാമു എന്ത് ചെയ്തില്ല
? രാജാവിനോട് പരാത്യൊന്നും പറയാൻ പോയില്ല്യ. ഒച്ചീം ബഹളോം കുലുക്കോം ഒക്കെ സഹിച്ച്
അവടെ തന്നെ കെടന്നു. അങ്ങനെ ഒരീസം വെല്ല്യ മഴ പെയ്തപ്പോ എന്ത്ണ്ടായി ? കുന്നിന്റെ മോളീന്ന് വെല്ല്യ കല്ല്വേളും മണ്ണും മരോം
എല്ലാം കൂടി കുത്ത്യൊലിച്ച് വന്ന് പാവം രാമൂന്റെ
കൃഷിത്തോട്ടോം വീട്വൊക്കെ മൂടിപ്പോയി.അപ്പൊ നാട്ട്വാരൊക്കെ രാമൂനെ എന്ത് വിളിച്ചു
? മരമരമണ്ടൻ രാമൂന്ന് വിളിച്ചു..”
“നൊണക്കത ! ”
കുട്ടി നെറ്റി ചുളിച്ചു.. നല്ലവനായ രാമുവിനു
തുടരെ തുടരെ അപകടങ്ങൾ സംഭവിക്കുന്നത് അവൾക്കിഷ്ടമായില്ല.. “ എന്തെങ്കിലും പറ്റ്യാല് രാമൂനെ വനദേവത രക്ഷിക്കല്ല്വോ
” ഒരു തർക്കത്തിനുള്ള ഭാവത്തോടെ അവൾ പറഞ്ഞു.
ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു.
അയാൾ അല്പനേരം ആലോചനയിലാണ്ടു. പിന്നെ വേദനയോടെ
പുഞ്ചിരിച്ചു.. “ വനദേവത്യോ ? ആ കൊതിയൻ ദാമു പണ്ട് എന്ത് ചെയ്തിരുന്നൂന്ന് അറിയ്യോ
? വനദേവതേരെ കൈയ്യില്‍ ഇനീം സ്വർണ്ണകോടാലിണ്ടാവുംന്ന് വിചാരിച്ച് ആദ്യം ആ പൊഴ
മുഴുവൻ വറ്റിച്ചു.. അതിലൊന്നും കാണാണ്ടായപ്പൊ ആ കാട് മുഴുവൻ വെട്ടി തെളിച്ചു . വനമില്ല്യാത്തോടെങ്ങന്യാ
വനദേവത താമസിക്ക്യാ ? അങ്ങനെ വനദേവത പണ്ടെ ആ കാട് വിട്ട് പോയ്ര്ന്നു..അതാ രാമുനെ സഹായിക്കാൻ
വരാഞ്ഞെ..”
കുട്ടി തൃപ്തി
വരാതെ തലയാട്ടി. കഥ കേൾക്കാനുള്ള അവളുടെ താല്പര്യം നശിച്ചു തുടങ്ങിയിരുന്നു.
അയാൾ കഥ തുടർന്നു.. “ അങ്ങനെ രാമൂന്റെ അമ്മീം രാമൂം രാജകുമാരീം മിന്നു മോളും കൂടി വീണ്ടും നാട്ട്ല്യ്ക്ക്
വന്നു..”
“ ഏതാ മിന്നുമോള്
?” കുട്ടി ചോദിച്ചു.
“അവരുടെ മോളാ..
ഒരു സുന്ദരിക്കുട്ടി..മിടുക്കി കുട്ടി.. നിന്നെ പോലെ ” അയാൾ മകൾക്ക് വീണ്ടുമൊരു ഉമ്മ
കൊടുത്തു.
“ നാട്ടില്‍ വന്നപ്പോ എന്താ കഥ ! എല്ലാവടീം വീടും കടേളും..പാടോം കൃഷ്യോന്നും കാണാനില്ല്യ
എവടീം.... ന്നാലൊ, എല്ലാവര്ടെ കൈയ്യിലും
നെറയെ കാശും ! അവനാകെ അതിശയയായി..പിന്നെ അന്വേഷിച്ച് വന്നപ്പഴല്ലേ, ആള്‍ക്കാര്‍ക്കൊക്കെ ഇപ്പൊ ദാമൂന്റെ തൊഴിലാ ചെയ്ണ്ത് ! സൂത്രത്തിലട്ത്ത് കൂടി മറ്റുള്ളോര്ടെ വീടും ഭൂമീം
വണ്ട്യൊക്കെ വെല കൊറച്ച് വേടിച്ച് , പിന്നെ കൊറെ നൊണ പറഞ്ഞ് വെല കൂട്ടി വിക്ക്വാ. അതീന്ന്
കമ്മീഷൻ അടിക്ക്യാ..ഇതൊക്ക്യിണ് പണി.. നല്ല സുഖല്ലേ..മേലനങ്ങി ഒന്നും ചെയ്യണ്ട..പിന്നെ
കൊറെ ആൾക്കാരണങ്കിലോ, ഇതൊക്കെ വേടിക്കാൻ വേണ്ട
കാശ്ണ്ടാക്കാൻ വേണ്ടി അന്യദേശത്ത് പോയി പൊരിവെയിലത്ത് എല്ല്മുറിയെ പണിട്ത്ത് കഷ്ടപ്പെട്വേം....”
കുട്ടി വീണ്ടും
കോട്ടുവായിട്ടു. ചിലതൊന്നും അവൾക്ക് മനസ്സിലാകുന്നതു കൂടിയുണ്ടായിരുന്നില്ല. പോരാത്തതിന്,
കഥയിൽ തന്റെ സമപ്രായക്കാരി കഥാപാത്രം വന്നതിന്റെ കൗതുകം, അവളെ പരാമർശിക്കാതായതോടെ അവസാനിക്കുകയും
ചെയ്തിരുന്നു.
“പറ്റിയൊരു വീടന്വേഷിച്ച്
രാമു കുറെ അലഞ്ഞു...കാശ്വൊന്നൂല്ല്യാത്തോര്ക്ക് എവിടന്ന് വീട് കിട്ടാൻ ? കുന്നും പൊഴീം ഒക്കില്ല്യാണ്ടായ കാരണം
വന്ന സ്തലത്തിക്ക്യും തിരിച്ച് പോയ്ട്ട് കാര്യല്ല്യ. അവസാനം അവരെന്തു ചെയ്തു ? വലിയൊരു അഴുക്കു ചാലിന്റെയരികിൽ
പ്ലാസ്റ്റിക് ചാക്കും ഷീറ്റുമൊക്കെ വലിച്ചു കെട്ടി ഒരു കൂരയുണ്ടാക്കി അതിൽ പാർപ്പു
തുടങ്ങി..അപ്പൊ നാട്ട്വാരൊക്കെ രാമൂനെ എന്ത് വിളിച്ചു ? ദരിദ്രവാസി രാമൂന്ന് വിളിച്ചു”
കുട്ടിയുടെ ആശ അവസാനിച്ചിരുന്നില്ല.. “ അപ്പൊ.. രാമൂന് ആ തോടു വെട്ടണ്ട സൂത്രം പറഞ്ഞു
കൊട്ത്ത സന്യാസിണ്ടായ്ര്ന്നില്ല്യേ ?”
മകളുടെ ഓർമ്മശക്തിയിൽ
അയാൾക്കഭിമാനം തോന്നി. പക്ഷെ കഥ തുടരാതിരിക്കുന്നതെങ്ങനെ ?
“ സന്ന്യാസ്യോ
? .. ദാമൂ ആ അരയാല്‍ മുറിച്ച് കളഞ്ഞ് അവ്ട്യൊരു വെല്ല്യ അമ്പലം പണിഞ്ഞ്ര്ന്നു.. ഇരിക്ക്യാൻ
മരത്തണലില്ല്യാണ്ടായപ്പൊ സന്യാസി നാടു വിട്ടു പോയി..”
അവസാന പ്രതീക്ഷയും
നശിച്ച്, കുട്ടി മടുപ്പോടെയും സങ്കടത്തോടെയും അയാളുടെ മടിയിലിരുന്നു.എല്ലാം ചേർന്ന്
അവൾക്ക് ചെറുതായി കരച്ചിൽ വരുന്നുണ്ടായിരുന്നു.
“രാമൂന് നാട്ട്വാരുടെ
ജോലിയൊന്നും ചെയ്യാൻ ഇഷ്ടമുണ്ടായില്ല്യ.ആകെയറിയുന്ന കൃഷിപ്പണ്യോ മരം വെട്ടലൊ ചെയ്യാൻ
ആളെ അവശ്യല്ലാനും. പക്ഷെ എന്തെങ്കിലും ജോലി
ചെയ്യാതെ എങ്ങനെ അരി വാങ്ങിക്കും ? അന്വേഷിച്ചന്വേഷിച്ച് നടന്നവസാനം ഒരു കുതിരവണ്ടിക്കാരൻ മുതലാളീരെ ഒര് വണ്ടി വാടകയ്ക്കെടുത്ത്
ഓടിക്കാൻ തൊടങ്ങി. ഓടിക്കിട്ടിയ കാശു മുഴുവൻ വൈകുന്നേരം മുതലാളിക്ക് കൊടുക്കണം.. അപ്പോ
മുതലാളി അഞ്ചു പണം കൂലി കൊടുക്കും..”
അയാൾ കുട്ടിയെ
നോക്കി.. അവൾ ഇമവെട്ടാതെ തന്നെ തന്നെ നോക്കിയിരിക്കുന്നതെന്തിനാണെന്ന് അയാൾക്ക് മനസ്സിലായില്ല..
“ അച്ഛന്റെ തലേലൊരുറുമ്പ്..
! ” കുട്ടി ഉദ്വേഗത്തോടെ പറഞ്ഞു.
അയാളത് കൈ വീശി തട്ടി കളഞ്ഞു.
“ ആ മുതലാളീരെ
വണ്ടി ഓടിക്കുന്ന മറ്റ് വണ്ടിക്കാരെല്ലാം രാമൂനൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു, വണ്ടി ഓടി കിട്ടണേന്ന് കൊറച്ച് കാശ് അവനാന്റെ ആവശ്യത്തിന്
എട്ത്ത്ട്ട് ബാക്ക്യൊള്ളതേ മൊതലാളിക്ക് കൊട്ക്കാൻ പാടൊള്ളൂന്ന്..സത്യസന്ധനായ രാമൂന്
അത് സമ്മതിക്കാൻ പറ്റ്വോ ? അവൻ കിട്ട്യ കാശ്
മുഴുവൻ മുതലാളിക്ക് കൊട്ത്തു.മാത്രല്ല, കൂലി
തീരെ പോരാന്ന് പരാതി പറയ്വേം ചെയ്തു. മഹാകുതന്ത്രക്കാരനായ മുതലാളി അപ്പൊ എന്ത് ചെയ്തു ? കിട്ടിയ കാശു മുഴുവൻ കൊട്ത്താലെ
ജോലി തര്വൊള്ളൂന്ന് പറഞ്ഞ് മറ്റൊള്ള വണ്ടിക്കാരെ മുഴുവൻ പിരിച്ചു വിട്ടു. അപ്പൊ നാട്ട്വാരൊക്കെ
രാമൂനെ എന്തു വിളിക്കാൻ തൊടങ്ങി ? ചതിയൻ രാമൂന്ന്
വിളിക്കാൻ തൊടങ്ങി.ന്ന്ട്ടും വണ്ടിക്കാര്ടെ ദേഷ്യം തീർന്നില്ല്യ - അവൻ കാരണല്ലെ അവര്ടെ ജോലി പോയേ.. അവരെല്ലാം കൂടി
എന്ത് ചെയ്തു? ഒരീസം രാത്രി രാമു തനിയെ വണ്ട്യോടിച്ച് വരുമ്പോ….”
അപ്പോഴാണയാൾ
മകളെ ശ്രദ്ധിച്ചത്. അവൾ മറ്റെന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു..
“എങ്ങന്യാ കുതിരവണ്ടി
ഓടിക്ക്യാന്നറിയോ ദേവൂട്ടിയ്ക്ക് ?” അയാൾ അല്പം ഉറക്കെ ചോദിച്ചു.
അവൾ ഇല്ലെന്ന്
തലയാട്ടി.
അയാൾ പുറകിലെ
തലയണയെടുത്ത് മുന്നിലേക്കിട്ടു. മകളെ പിടിച്ച് അതിൽ കവച്ചിരുത്തി.
“ഇതാണ് കുതിര..”
അയാൾ തലയണയിൽ തട്ടി. “പിന്നെ”, അയാൾ തോർത്തെടുത്ത് തലയണക്കടിയിൽ വച്ച് ഒരു ഭാഗം മുകളിലേക്കെടുത്തു.
“ ഇത് ജീനി..”
തോർത്ത് മകളുടെ
കൈയ്യിൽ കൊടുത്തുകൊണ്ട് തുടർന്നു.. “ ഇതിങ്ങനെ അയച്ചു കൊടുക്കണം.. എന്നിട്ട് കുതിരയുടെ
പള്ളയിൽ കാലുകൊണ്ട് രണ്ടടിയടിച്ച്..ട്ടൊ ട്ടൊ
ന്ന് ഒച്ചണ്ടാക്കിയാ കുതിര ഓടും..”
അവൾക്കത് വളരെ
ഇഷ്ടപ്പെട്ടു. കാലുകളിട്ടിളക്കി, ട്ടൊ ട്ടൊ ന്ന് ശബ്ദമുണ്ടാക്കി അവൾ കുതിരയെ ഓടിക്കാൻ
തുടങ്ങി.
“ ആ ..അങ്ങനെ
ഒരു ദിവസം രാത്രി കുതിരവണ്ടിയോടിച്ചു വരുമ്പോ”
അയാളൊന്നു നിർത്തി
ശ്വാസമെടുത്തു.
“ഡിം !” അയാൾ
പൊടുന്നനെ കുട്ടിയെ പായിലേക്ക് മറിച്ചിട്ടു :
“ മറ്റേ വണ്ടിക്കാരിലൊരാൾ
തന്റെ വണ്ടി വേഗത്തിലോടിച്ചു വന്ന് രാമുവിന്റെ
വണ്ടിയിടിച്ചു മറിച്ചിട്ടു !”
അവളൊന്ന് പകച്ചു
പോയിരുന്നു. അതിലേറേ സങ്കടവും.. പെട്ടന്ന് മറിച്ചിട്ടപ്പോൾ, അവളുടെ കൈയ്യെവിടെയൊ ചെറുതായൊന്ന് ഉളുക്കിയിരുന്നു.
“പൊട്ട്ട്ടച്ച്ച്ചൻ..”
അവൾ ചിണുങ്ങി.. “ പൊട്ട കത..”
പക്ഷെ അയാൾ കഥ
പറയാനുള്ള ആവേശത്തിലായിരുന്നു.
“ പാവം രാമു.. വണ്ടീമ്മന്നു വീണ് നട്ടെല്ലൊടിഞ്ഞ് എണീക്കാൻ
പറ്റാതെ കിടപ്പിലായി..”
കുട്ടി ഒന്നു
കൂടി ഉച്ചത്തിൽ ചിണുങ്ങി.. “പൊട്ട്ട്ടച്ച്ച്ചൻ.. ! എന്തിനാ എന്നെ ഉന്തീട്ടേ ? ഞാൻ അച്ഛമ്മ
വരുമ്പോ പറഞ്ഞു കൊടുക്കും..”
അയാളുടെ സ്തോഭം
അടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
“ എവടെ ? മോൾക്ക്
വേദന്യ്ട്ത്തോ ?” അയാൾ അലിവോടെ ചോദിച്ചു.
“ഉം..” കുട്ടി
ഒന്നു കൂടി ചിണുങ്ങി..
“ പോട്ടെ.. സാരല്ല്യ..
” അയാൾ മകളുടെ കൈയ്യെടുത്ത് വിരലുകളിൽ ഊതി.. “ അപ്പൊ പാവം രാമൂന്റെ കാര്യൊന്ന് ആലോചിച്ച്
നോക്ക്യേ ? ഒന്നും ചെയ്യാൻ പറ്റാണ്ട് പായേ തന്നെ കെടപ്പായില്ല്യേ..”
“ .. അച്ഛന്റെ
മായിര്യോ ?..” കുട്ടി സഹതാപത്തോടെ ചോദിച്ചു.
“ ഉം..” അയാൾ
മൂളി.
ഇനിയെങ്ങനെയാണ് കഥ തുടരേണ്ടതെന്ന് അയാൾക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷെ ഇവിടെയാണോ
കഥ അവസാനിപ്പിക്കേണ്ടത് ?
“ അവര്‍ക്കൊക്കെ
ആരാ ഇപ്പോ അരി വേടിച്ചു കൊടുക്ക്ണ്ത്.. ?” കുട്ടി അല്പനേരത്തെ ആലോചനയ്ക്കു ശേഷം ചോദിച്ചു.
ഇത്രയും പ്രായത്തിലെ ജീവിതത്തിനിടയിൽ, അരിക്കുള്ള പ്രാധാന്യം അവൾ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട്..
“മിടുക്കിക്കുട്ടി..നല്ല ചോദ്യം..” അയാൾ മകളുടെ പുറത്തു
തട്ടി “ ആൾക്കാര് എന്തെങ്കിലും പറഞ്ഞോട്ടെ, നീയെപ്പഴും എന്റെ പൊന്നുമോനാ.. ..” ഇടറി താണു പോയ ശബ്ദം ഒരു കൃത്രിമചുമയിലൂടെ
വീണ്ടെടുത്ത് അയാൾ തുടർന്നു, “ പൊന്നുമോനാന്ന് വിളിച്ച്ര്ന്ന ഒരമ്മ ഇണ്ടായ്ര്ന്നില്ല്യേ രാമൂന്
? അവര്‍ കാലത്ത് എന്നും അപ്പണ്ടാക്കി ചന്തേലു കൊണ്ടന്ന് വിറ്റു കിട്ടുന്ന കാശോണ്ട് അച്ഛമീം
മിന്നുകുട്ടീം രാമൂം സുഖായ്ട്ട് താമസിക്കും”
അടുത്ത ചോദ്യം
അയാൾ പ്രതീക്ഷിച്ചിരുന്നു. “ അപ്പൊ രാജകുമാര്യെന്ത്യേ ?”
“ കുരുട്ടുബുദ്ധിക്കാരൻ
ദാമൂന്റെ കൈയ്യില്‍ ചില ദുർമന്ത്രങ്ങളൊക്കിണ്ട്.. ആയിരം തവണ അതു കേട്ടാ ആരായാലും മയങ്ങും..
ആ മന്ത്രം ചൊല്ലി മയക്കി ദാമു സുന്ദരിയായ രാജകുമാരീനെ
തട്ടിക്കൊണ്ടു പോയി..”
“രാമൂന് രാജകുമാരീനെ
രക്ഷിക്കാൻ പറ്റില്ല്യേ ?”
“ രാമൂന് എതിർമന്ത്രങ്ങളൊക്കെ
അറിയാം..എന്നാലും രാമു എന്ത് ചെയ്തു ? എന്തായാലും ഇവിടെ കഷ്ടപ്പാടാ.. രാജകുമാര്യെങ്കിലും
സന്തോഷത്തോടെ ജീവിച്ചോട്ടേന്ന് വിചാര്ച്ച് മിണ്ടാണ്ടിരുന്നു.. അതീ പിന്ന്യല്ലെ ആൾക്കാരൊക്കെ
രാമൂനെ മന്ദൻരാമൂന്ന് വിളിച്ചൊടങ്ങ്യേത്
!” അയാൾ ഭാവഭേദമില്ലാതെ പറഞ്ഞു.
കുട്ടി അല്പനേരം മിണ്ടാതിരുന്നു..
“കത കഴിഞ്ഞോ
അച്ഛാ ?” അവൾ നിരാശയോടെ ചോദിച്ചു..
“ഉം..” അയാൾ
മൂളി.ഇനിയും എങ്ങനെയാണ് കഥ നീട്ടേണ്ടതെന്നറിയാതെ വഴിമുട്ടി നിൽക്കുകയായിരുന്നു അയാൾ.
“ ദേവൂട്ടിക്ക് കഥ ഇഷ്ടായോ ?”
“ഇല്ല്യ..പൊട്ടക്കത..
ഈ കതേലെന്താ രാമു എപ്പഴും തോക്ക്ണ്ത് ?.. പൊട്ടക്കത..” അതിനു പിന്നാലെയാണതവൾക്കതോർമ്മ
വന്നത്.. “ കതേരെ അവസാനം മാജിക് ഇണ്ട്ന്ന് പറഞ്ഞ്ട്ട് എവടെ ?”
“ മാജിക്കോ
?” അയാൾക്കത് പെട്ടന്ന് ഓർമ്മ വന്നില്ല.
“ആ മാജിക്കെന്നെ..
കതേരെ അവസാനം മാജിക്കിണ്ട്ന്ന് അച്ഛൻ പറഞ്ഞ്ര്ന്നു..” കുട്ടി കുറ്റപ്പെടുത്തുന്നതു പോലെ പറഞ്ഞു.
“ ആ..മാജിക്..”
അയാൾ സങ്കടത്തോടെ കുട്ടിയെ കൺകൊണ്ടുഴിഞ്ഞു. സ്കൂളിൽ നിന്ന് വാടിതളർന്ന് നടന്നെത്തുമ്പോൾ ആദ്യമൊക്കെ അവൾ വിശപ്പു കൊണ്ട് ഒച്ച വെക്കുകയും
കരയുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ, അച്ഛമ്മ വരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാറുണ്ട്. പക്ഷെ ഇനിയല്പം കൂടി കഴിഞ്ഞ് അച്ഛമ്മയെ അന്വേഷിച്ചു തുടങ്ങുമ്പോൾ..
“…അങ്ങനെ ഒരു ദിവസം..
മിന്നുമോളുടെ അച്ഛമ്മ അപ്പം വിറ്റു തീർന്ന് ചന്തയിൽ നിന്ന് വരികയായിരുന്നു..അപ്പൊ ദാ
നിൽക്കുന്നു, ഒരു മാലാഖ !” അവസാനമെത്തുമ്പോഴേക്കും
അയാളുടെ സ്വരം ഒരു വിതുമ്പൽ പോലെ നേർത്തുപോയിരുന്നു.. “ മാലാഖ എന്നിട്ടെന്തു ചെയ്തു ? ഇനീം ഇവടെ കെടന്ന്
കഷ്ടപ്പെടണ്ടാന്ന് പറഞ്ഞ്…. ഭും.. ദാ… അച്ഛമ്മയെ സ്വർഗത്തിലേക്ക്
പൊക്കിക്കൊണ്ടുപോയി…” അയാൾ ആകാശത്തേയ്ക്ക്
കൈ ചൂണ്ടി.
“ അയ്യേ..ഇതെന്തൂട്ട്
മാജിക്..!” കുട്ടി നെറ്റി ചുളിച്ചു..
“അതല്ലേ ഏറ്റോം വെല്ല്യ മാജിക്..!.” വായിലേക്കൂറി വന്ന ചവർപ്പ് കണ്ണിലേക്ക് പടരാതിരിക്കാൻ
ശ്രദ്ധിച്ച്, ആത്മനിന്ദയും നിസ്സഹായതയും വിങ്ങിതുളുമ്പിയ പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
**********