ബുധനാഴ്‌ച, ഒക്‌ടോബർ 21, 2020

ചങ്ങാത്തം.

 ചങ്ങാത്തം.


അമ്മുവും ചിമ്മുവും കൂട്ടുകാരാണ്.

ഒരേ ക്ലാസ്സിലാണ് രണ്ടാളും പഠിക്കുന്നത്.

അവർ സ്കൂളിലേക്ക് പോകുന്ന വഴി, കാവിനു മുമ്പിൽ ഒരു ചക്കരമാവുണ്ട്. നല്ല മധുരമുള്ള  മാമ്പഴം തരുന്ന, ആകാശത്തോളം ഉയരമുള്ള ഒരു ചക്കരമാവ്. മാമ്പഴത്തിന് ഒരു  നെല്ലിക്കയോളമേ വലിപ്പമുള്ളൂ. എന്നാലുമതിന്റെ രുചി !! ഹൗ..  അമൃത് തന്നെ !!

പക്ഷേ ഒരു കുഴപ്പമുണ്ട് – വല്ലപ്പോഴും ഒരിക്കലേ മാമ്പഴം വീണു കിട്ടൂ.

എല്ലാ ദിവസവും മാവിനടുത്തെത്താറാവുമ്പോൾ ഇരുവരുടേയും നടത്തം ഒരു ഓട്ടമായി മാറും.  വീണു കിടക്കുന്ന മാമ്പഴം തിരയാനുള്ള ഓട്ടം. മിക്കദിവസവും മാമ്പഴം കിട്ടില്ല. എങ്കിലും ഒരിക്കൽ രുചിച്ചാൽ, എന്നെന്നും നാവിൽ കൊതിയൂറുന്ന രുചിയുള്ളതുകൊണ്ട് ഇരുവരും ഒരിക്കലും അന്വേഷണം അവസാനിപ്പിച്ചില്ല.

അങ്ങനെയിരിക്കെ അമ്മുവിന് ഒരു സംശയം തോന്നി – തനിക്കു കിട്ടുന്നതിൽ കൂടുതൽ മാമ്പഴം ചിമ്മുവിന് കിട്ടുന്നുണ്ട്.

“ ശരിയാ.. അതിനിപ്പോ എന്താ.. ഇപ്പോ എനിക്ക് കുറേ മാമ്പഴം തരാനായിരിക്കും ദൈവത്തിന് ഇഷ്ടം.. അടുത്ത തവണ നിനക്ക് കുറേ തരുമായിരിക്കും. അപ്പോ എനിക്ക് കുറവേ കിട്ടൂ..” ചിമ്മു പറഞ്ഞു.

അമ്മുവിന് ആ മറുപടി തൃപ്തികരമായില്ല. ‘അതെന്തിനാ ദൈവം മാറി മാറി ഇഷ്ടം കാണിക്കുന്നത് ? ഇതിപ്പോ കുറേക്കാലം താൻ സങ്കടപ്പെടണം. അതു കഴിയുമ്പോ ചിമ്മുവും.  ദൈവത്തിന് എപ്പോഴും എല്ലാവരേയും ഒരുപോലെ ഇഷ്ടപ്പെട്ടുകൂടേ. ?. ഒരേ പോലെ മാമ്പഴം തന്നാൽ രണ്ടാൾക്കും എന്നും സന്തോഷമായിരിക്കില്ലേ ?’ അവൾ സ്വയം ചോദിച്ചു.

അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ അമ്മു മറ്റൊരു കാര്യം കണ്ടെത്തി. – ചിമ്മുവിന് തന്നേക്കാൾ വേഗത്തിൽ മാമ്പഴം കണ്ടെത്താനാവുന്നുണ്ട്. ഓട്ടത്തിലും അവളാണ് മുമ്പിൽ - അതുകൊണ്ടാണ് അവൾക്ക് കൂടുതൽ മാമ്പഴം കിട്ടുന്നത് !!

മടിച്ചു മടിച്ചാണെങ്കിലും അവൾ കാര്യം അവതരിപ്പിച്ചു “.. അതുകൊണ്ട്.. മാമ്പഴം എന്നും നമുക്ക് പങ്കിട്ടെടുത്തു കൂടേ ? ”

അവർ പഴയതിനേക്കാൾ വളർന്നിരുന്നു.

“ ശരിയാണ്.. നിന്റെ കാഴ്ച്ചശക്തിയും കായികശേഷിയും കുറഞ്ഞു പോയത് നിന്റെ കുറ്റമല്ല. പക്ഷേ അതുപോലെ, അതു രണ്ടും കൂടിയത് എന്റെ കുറ്റവുമല്ല. മറിച്ച്, അത്  പരിണാമത്തിലൂടെയോ പാരമ്പര്യത്തിലൂടെയോ മറ്റോ എനിക്ക് കിട്ടിയ ഒരു ശേഷിയുമാകാം. നാം ചങ്ങാതിമാർ തന്നെ. പക്ഷേ നാം തമ്മിലുള്ള മത്സരം നിലയ്ക്കുമ്പോൾ, ആ ശേഷി ഞാനുപയോഗിക്കാതാകും. സ്വന്തമാക്കുന്നതിനുള്ള മത്സരമാണ് ആരോഗ്യത്തിന്റെയും വളർച്ചയുടെയും അടിസ്ഥാനം. മത്സരം വേണ്ടെന്നു വെക്കുന്നതോടെ ഒരു പാട് ശേഷികൾ മുരടിച്ച് ഇല്ലാതായി പോകും…മനുഷ്യകുലത്തോട്  തന്നെ ചെയ്യുന്ന ദോഷമാകും അത്…”, ചിമ്മു നയം വ്യക്തമാക്കി. “ എന്റെ ആവശ്യം കഴിഞ്ഞും ബാക്കി മാമ്പഴമുണ്ടെങ്കിൽ നിനക്കും ആവശ്യത്തിന് തിന്നാമായിരുന്നു. അതുകൊണ്ട് കൂടുതൽ മാമ്പഴങ്ങൾ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്..മാത്രമല്ല, പത്തു മാമ്പഴം കിട്ടുമ്പോ, ഒരെണ്ണം നിനക്ക് കിട്ടിക്കോട്ടെ എന്നു കരുതി ഞാൻ എടുക്കാതിരിക്കാറുമുണ്ട്…”  .

അമ്മു ഒന്നും പറഞ്ഞില്ല. കടിച്ചീമ്പിയതെങ്കിലും, പിന്നെയീമ്പുമ്പോൾ നാര് മാത്രമേ കിട്ടാറുള്ളൂവെങ്കിലും, തിന്നു തീർത്ത മാങ്ങായണ്ടികൾ മുഴുവൻ ചിമ്മു അവൾക്ക് കൊടുക്കാറുണ്ട്. ശത്രുതയിലായാൽ അതും ഇല്ലാതായാലോ !
അതുകൊണ്ട് അന്നു മുതൽ മാങ്ങായണ്ടികൾ  ഓരോന്നും വഴിയരികിൽ കുഴിച്ചിടാനും തൈകൾ വെള്ളവും വളവുമൊഴിച്ച് പരിചരിക്കാനും അവൾ ശ്രദ്ധിച്ചു.

അവർ വീണ്ടും വളർന്നു. അമ്മമാരായി. അമ്മുവിന് അമ്മുമ്മു എന്നും ചിമ്മുവിന് ചിമ്മുമ്മു എന്നും പേരുള്ള കുട്ടികളുണ്ടായി.

അമ്മുമ്മുവും ചിമ്മുമ്മും സ്കൂളിൽ പോയി തുടങ്ങി.

ഇപ്പോൾ ഒരു ചക്കരമാവല്ല, ധാരാളം ചക്കരമാവുകൾ ഉണ്ട്. ഓരോന്നിന്റെ ചുവട്ടിലും വല്ലപ്പോഴുമൊക്കെ മധുരമാമ്പഴം വീഴാറുമുണ്ട്.
അമ്മുമ്മുവിന് അമ്മുവിനേക്കാൾ കൂടുതൽ  മാമ്പഴം കിട്ടാറുണ്ട്.
ചിമ്മുമ്മുവാകട്ടെ, താൻ തിന്ന ശേഷം ബാക്കി വരുന്ന  മാമ്പഴങ്ങൾ പാവാടയിൽ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകാറാണ് പതിവ്.. അവളുടെ അമ്മ അതുകൊണ്ട് മാമ്പഴത്തെരയും മാംഗോ ജ്യൂസും മാംഗോ ഷേക്കുമെല്ലാം ഉണ്ടാക്കി  അവൾക്കും വീട്ടുകാർക്കും വിളമ്പും.

ചിമ്മുമ്മുവിന്റെയും വീട്ടുകാരുടേയും ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മാങ്ങകൾ വയറു നിറയെ തിന്നുന്നത് സ്വപ്നം കണ്ടുകൊണ്ട്, ആരൊക്കെയോ കടിച്ചീമ്പിയ മാങ്ങായണ്ടികൾ അമ്മുമ്മുവും വീട്ടുകാരും   പാകി നട്ടു നനച്ച് വളർത്തുന്നുണ്ട്.

അതങ്ങനെയാണ്. പാകി നനയ്ക്കാരൊടു വിത്ത് പ്രപഞ്ചത്തിൽ ശേഷിക്കുവോളം, ആ കർമ്മവും സ്വപ്നവും തുടരാതെ തരമില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ചിമ്മുമ്മുവിന് കൂടുതൽ മാമ്പഴം കിട്ടുന്നത് കണ്മുന്നിലുണ്ടല്ലോ. അതാണ്, അതു മാത്രമാണ് വഴി.

ദേർ ഈസ് നോ അദർ അൾട്ടർനേറ്റീവ് !

കാത്തു കാത്തിരിക്കുന്ന സ്വപ്നം, അതിനു ശേഷം പുലരുമത്രെ. !  .  

അമ്മുവും അമ്മുമ്മുവും അമ്മുമ്മുമ്മുവുമെല്ലാം കാത്തിരിക്കുകയാണ്..
മൺതരികളും മുരുപ്പുകളുമേറ്റ അവരുടെ തിണർപ്പുകളിൽ ചോര കിനിയുന്നുണ്ട്.

തിങ്കളാഴ്‌ച, ഏപ്രിൽ 15, 2019

മിട്ടി കെ ഫൂളോം


 ജനുറാമിനെ തപ്പി ഇറങ്ങിയതായിരുന്നു ഞാൻ.
കോളേജിലെ തൂപ്പു ജോലിക്കു പുറമേ ഞങ്ങളുടെ ഹോസ്റ്റലിലേക്ക് വിറകും പലചരക്കു സാധനങ്ങളും എത്തിക്കുന്ന പണിയും അയാൾക്കുണ്ടായിരുന്നു.
എന്റെ രക്ഷകൻ. ഇപ്പോൾ ഞാൻ പച്ചജീവനോടെ നിങ്ങൾക്കു മുമ്പിൽ നിൽക്കുന്നത് അയാൾ കാരണമാണ്.
നഗരം വളരെ മാറിപ്പോയിരിക്കുന്നു എന്ന് പറഞ്ഞാൽ അതൊരു ക്ലീഷേ പ്രയോഗമല്ലേ എന്നു നിങ്ങൾ നെറ്റി ചുളിച്ചേക്കും. പക്ഷേ എന്തു ചെയ്യാനാണ് ! അതാണൂ സത്യം. ആവർത്തനവിരസമായ സത്യം.

 ഹോസ്റ്റലിൽ നിന്ന്  ഹൈറോഡിലേക്ക് കയറി, ഫസ്റ്റ് ലെഫ്റ്റ് തിരിഞ്ഞ് അല്പം ഉള്ളിലേക്കിറങ്ങിയായിരുന്നു അയാളുടെ വീട്.. അന്ന് വീടിനു പുറകിൽ കാടു മൂടിക്കിടക്കുകയായിരുന്നു. അതിനുള്ളിൽ ഇടിഞ്ഞു  പൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിനുള്ളിലിരുന്നാണ് ഞങ്ങൾ അയാളുടെ വാറ്റു ചാരായം മോന്താറുള്ളത്.  രക്ഷപ്പെടുത്താനായി എന്നെ അയാൾ  ഒളിപ്പിച്ചതും അവിടെത്തന്നെ.അയാൾ പറഞ്ഞതനുസരിച്ചാണ് പിറ്റേന്ന് വെളുപ്പിന് അതിനു പിന്നിലുള്ള ഒറ്റയടിപ്പാതയിലൂടെ നടന്ന് കുന്നുകൾ കയറിയിറങ്ങി, സിഗ്നൽ കാത്ത് കിടക്കുകയായിരുന്ന ഒരു ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറിപ്പറ്റി ഞാൻ രക്ഷപ്പെട്ടത്.  

ഹൈറോഡിൽ നിന്ന് ഇറങ്ങുന്നതിന് എതിർവശത്തായി ഒരു കൊച്ചു കൃഷ്ണ ക്ഷേത്രമുണ്ടായിരുന്നു. ഇന്നത് വളരെ വലുതായിരിക്കുന്നു.  ചുറ്റും കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ.. പെട്ടന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും അതാണിപ്പോൾ അടയാളമായി  ഉപയോഗപ്പെട്ടത്. ഊരു മാറാത്ത ദൈവത്തിനു നന്ദി.

 അന്വേഷിച്ച് അയാളുടെ വീടിനടുത്തെത്തിയപ്പോൾ അതൊരു അപ്പാർട്ട്മെന്റ് ഏരിയയായി മാറിയിരിക്കുന്നു. പഴയ വീടില്ല ; പുറകിൽ കാടില്ല. പത്തിരുപത്തഞ്ചു  കൊല്ലം മുമ്പത്തെ കാര്യമാണ് ; ഇപ്പോൾ നഗരമാണ് ;അവിടെ ഏത് ജനുറാം !

പക്ഷേ കിട്ടി ! അയാളെയല്ല ; അയാളുടെ പുതിയ ഇടം.. നഗരത്തിൽ നിന്ന് ഒരു മണിക്കുറോളം യാത്രയുണ്ട്. അവിടേയ്ക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്.അന്ത കാലത്ത്  പഠിക്കാതെ കാള കളിച്ചു നടന്നത് ഉപകാരമായി. നഗരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ഒരുവിധം കാണാപ്പാഠമാണ്. അയാളിപ്പോ എന്തു ചെയ്യുകയായിരിക്കും ? കുടിച്ച് കരളു പറിഞ്ഞ് ചത്തുപ്പോയ്ക്കാണുമോ ? പത്തുപന്ത്രണ്ടുകൊല്ലം മുമ്പ് അയാൾ കൂടും കുടുക്കയുമെടുത്ത് പോയതാണെന്നാണ് കിട്ടിയ വിവരം.

 ഗഗനാണ് അയാളെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്.

 ഗഗൻ. ഗഗൻ സാരഥി.

ക്ഷമിക്കണം,  എനിക്കു പറയാനുള്ളത് ഗഗന്റെ കഥയാണ്. സലീമിന്റെ കഥയാണ്. എന്റെ കഥയാണ്. സത്യത്തിൽ ജനുറാമിനുള്ളത് ഒരു ഗസ്റ്റ് റോളാണ്.  (ഈ) ട്വിസ്റ്റ് ഇഷ്ടപ്പെടാത്തവർ കട്ടേം പടോം മടക്കിക്കോ. ഗെറ്റ് ലോസ്റ്റ് ഫ്രം മൈ സ്റ്റോറി. എനിക്കു പുല്ലാണ് !  

ഗഗൻ. തുറന്ന പെറുമാറ്റം കൊണ്ടും നുറുങ്ങു തമാശകൾ കൊണ്ടും കുസൃതികൾകൊണ്ടും എവിടെയും ഇടിച്ചു കയറുന്നവൻ.

മതം എനിക്കിന്നു മൈരാണ്. പക്ഷേ അതിങ്ങനെ മോന്തയിലും ദേഹത്തിലും കോണകത്തിലുമെല്ലാം തേച്ച് മുക്രയിട്ടു  നടക്കുന്ന മലമൈരുകൾക്കിടയിൽ  ആവശ്യത്തിനനുസരിച്ച് ഞാനതൊരു പുതപ്പായി ഉപയോഗിക്കും.നീട്ടേണ്ടിടത്ത് നീട്ടും, വടിക്കേണ്ടിടത്ത് വടിക്കും.വേണ്ടി വന്നാൽ മുണ്ടുപൊക്കിയും ഐക്യദാർഢ്യം പ്രഖ്യാപിക്കും.തുമ്പത്തെ തൊലിയിലുമുണ്ടല്ലോ മതം !  പൊക്കി കാണിക്കാൻ പറ്റാത്തവന്മാരാണ് മതം ചോദിക്കുന്നതെങ്കിൽ, അതിനു മുമ്പ് എങ്ങനെയും സ്കൂട്ടാവും. ജീവനാണല്ലോ ഏറ്റവും വലുത്. അത്യാവശ്യം പള്ളിയും നിസ്കാരവുമൊക്കെയായി കഴിഞ്ഞിരുന്ന എന്നെ  ഈ ജീവിതസത്യം പഠിപ്പിച്ചത് ഗഗനാണ്.

ജനുറാമിന്റെ വീടിന്റെ പുറകിലുള്ള കാട്ടിലെ ഇടിഞ്ഞുപൊളിഞ്ഞ വീടിനുള്ളിൽ വച്ച്, അയാൾ വാറ്റിയ ചാരായം എനിക്കു പകർന്നു തന്നതും അവൻ തന്നെ. ഫസ്റ്റ് പെഗ് ഇൻ മൈ ലൈഫ്.

വെള്ളമടിച്ച് ചെന്നപ്പോൾ, മദ്യം ഹറാമാണ്, മാങ്ങാത്തൊലിയാണ് എന്നൊക്കെ പറഞ്ഞ്  സലീം എന്നെ ഉപദേശിക്കാൻ വന്നു.

അവൻ പറഞ്ഞു  തുടങ്ങിയപ്പോഴേ ഗഗൻ വലിയ വായിൽ ഓളിയെടുക്കാൻ തുടങ്ങി. ഒരക്ഷരം കേൾപ്പിക്കില്ലെന്ന വാശിയോടെ.

“ ഇവിടെ മദ്യപിക്കുന്നത് നിരോധിച്ചിട്ടില്ല .”  സലീം തോറ്റുമടങ്ങിയപ്പോൾ ഗഗൻ പറഞ്ഞു. “ അതുകൊണ്ട് നമുക്ക് കുടിക്കാം. അത് നിയമവിരുദ്ധമല്ല. പക്ഷേ ഇജ്ജാതി മൈരുകൾക്ക് ചെവി വെച്ചു കൊടുക്കരുത്. അത് മനസ്സിനടിയിൽ ചുരുണ്ടുകൂടി കിടക്കും. ഇനിയെന്നെങ്കിലുമൊരിക്കലൊരു ഒരു കഷ്ടകാലം വരുമ്പോ ആ പാമ്പെണീറ്റ് വന്ന് കൊത്തും. പിന്നെ ഇവന്മാരു പറയുന്ന മരുന്നേ ഫലിക്കൂ.  പിന്നെ ജീവിതകാലം ഇവരുടെ അടിമ. രണ്ടും അഡിക്ഷൻ തന്നെ; പക്ഷെ കുടിക്കുമ്പോ നമുക്കറിയാം അത്  അഡിക്ഷൻ കൊണ്ടാണെന്ന്. പക്ഷേ മതം കുടിച്ചവന് അതറിയില്ല. പിറന്നു വീഴുന്നതിനു മുമ്പേ കുടിപ്പിച്ചു തുടങ്ങുന്നതല്ലേ. അത് മരിച്ചു വീഴുന്നതുവരെ തുടരും.  ഇവന്മാരിങ്ങനെ എന്തു പറയാൻ വന്നാലും ഇങ്ങനെ കൂവിയോടിച്ചോണം.. “

ഞാൻ തലയാട്ടി. കുടിച്ചാൽ അവൻ ഒരു തത്വജ്ഞാനിയാവും.യുക്തിവാദിയാവും.  എനിക്കാണെങ്കിൽ നാലു തെറി കൂടുതൽ പറയണം. മൈര് !

സലീം അവന്റെ റൂം ‌മേറ്റാണ്. എന്നും എതെങ്കിലും പറഞ്ഞ് രണ്ടാളും തമ്മിൽ തല്ലുണ്ടാവും. പക്ഷേ കിടക്കാൻ നേരത്ത് രണ്ടും കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. മീൻ കഴിക്കണമെന്നു തോന്നുമ്പോൾ  അവൻ സലീമിനെയും കുത്തിപ്പൊക്കി സലീമിന്റെ വീട്ടിലേക്ക് പോകും.  മംഗലാപുരത്താണ് സലീമിന്റെ വീട്. അവന്റെ ഉമ്മ വറുത്തും പൊരിച്ചും ചുട്ടും  കറി വെച്ചുമെല്ലാം മൂക്കുമുട്ടെ ഗഗനെ ഫ്രഷ്  മീൻ തീറ്റിക്കും. കൊതിയിളകുമ്പോൾ ഇടയ്ക്കൊക്കെ ഞാനും പോകും. മീനിനെന്ത് മതം !!
മിനി ഇന്ത്യയായിരുന്ന ഞങ്ങളുടെ കാമ്പസിൽ.ഏതൊരുത്തനെ പരിചയപ്പെട്ടാലും ഗഗൻ രണ്ടു കാര്യങ്ങളാണ് ചോദിക്കുക. ഒന്ന് : അവരുടെ നാട്ടിലെ  ആഘോഷങ്ങൾ . രണ്ട് : അവരുടെ ഭാഷയിലെ തെറികൾ  ? തെറികൾ അവൻ ഉരുവിട്ട് പഠിക്കും. പറഞ്ഞവനോട് തന്നെ പ്രയോഗിക്കും. ആഘോഷങ്ങൾ ഡേറ്റടക്കം ഡയറിയിൽ  കുറിച്ചു വെക്കും. ഒന്നുകിൽ ആ ദിവസം വെള്ളമടക്കം ഫുൾ ചെലവ് ഇടീക്കും. അല്ലെങ്കിൽ അവരോടൊപ്പം നാട്ടിലേക്ക് തിരിക്കും. അറിയാമോ ? തൃശ്ശൂർ പൂരത്തിന് അവൻ വന്നിട്ടുണ്ട്.   

 അവനാണ് ഇത്രയും വർഷങ്ങൾക്കു ശേഷം  എന്നെ ഇവിടെയ്ക്ക് വീണ്ടും കൊണ്ടുവന്നത്.
അവന്റെ ഓർമ്മ.
എന്റെ കണ്മുന്നിൽ, എന്റെ കൈയ്യാലാണവൻ വീണത്.
കൃത്യമായി പറഞ്ഞാൽ
..
എനിക്കു മുമ്പിൽ സലീം ഉണ്ടായിരുന്നു.
പുറകിൽ രാജേന്ദ്രയും.
ഹോളിയ്ക്ക് രണ്ടു ദിവസം മുമ്പായിരുന്നു അത്.
സലീമും ഞാനും അത്താഴം കഴിഞ്ഞ് ഒന്നു പുകച്ച ശേഷം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാജേന്ദ്ര ഡൈനിങ്ങ് ഹാളിൽ നിന്നുള്ള വരവും.

 പൊടുന്നനെയാണ് സലീം ചോരയിൽ കുളിക്കുന്നത് കാണുന്നത്. എന്താണെന്ന് മനസ്സിലാകുന്നതിനു മുമ്പ് ഞാനും രാജേന്ദ്രയും നിറമുള്ള വെള്ളത്തിൽ കുളിച്ചു.
ഒരു മിന്നായം പോലെ, ജനലിനപ്പുറം ഗഗന്റെ തിളങ്ങുന്ന കണ്ണുകളും ചപ്രത്തലമുടിയും മറയുന്നത് ഞാൻ കണ്ടു.

 “ ആ പന്നീരെ മോനെ വെറുതെ വിടരുത്” പോക്കറ്റിൽ നിന്ന്  കളർപ്പൊടിയുടെ പാക്കറ്റ് പൊട്ടിച്ച് കൈയ്യിലൊതുക്കി പായുന്നതിനിടയിൽ സലീം അലറി.
വരാന്തയുടെ നടു വരെ ഓടിയിട്ടു വേണം ഉള്ളിലേക്ക് കടക്കാൻ.

 ഗഗനെ തേടി ഓടുന്നതിനിടയിൽ തന്നെ പല ദിക്കിൽ നിന്നും പീച്ചാം കുഴലുകൾ ഞങ്ങൾക്കു നേരെ നിറയൊഴിച്ചു തുടങ്ങിയെന്ന് അറിഞ്ഞപ്പോഴാണ് ഇതൊരു ആസൂത്രിത ആക്രമണമാണെന്ന് മനസ്സിലായത്. അവനെ തപ്പിയെടുത്ത് അണ്ണാക്കു വരെ കളർപ്പൊടി അടിച്ചു കയറ്റാൻ ഞങ്ങളുടെ കൈ തരിച്ചു.

 കഴിഞ്ഞ തവണ ഹോളിക്ക് ഇതു പോലെ തുടങ്ങി വെച്ചിട്ട് ഒന്നുമറിയാത്തതു പോലെ ഹോസ്റ്റൽ വാർഡന്റെ മുറിയിലൊളിച്ച്, ജനലിലൂടെ കൈയ്യിട്ട് പുറത്തു നിന്ന് പൂട്ടി സുഖമായി കിടന്നുറങ്ങിയ അവനെ കളറിൽ മുക്കി കൊല്ലാനുള്ള സകല തയ്യാറെടുപ്പും നടത്തുന്നതിനിടയെയാണ് ഇങ്ങനെയൊരാക്രമണമുണ്ടായത്.
അന്വേഷണത്തിനൊടുവിൽ ഞങ്ങളവനെ കണ്ടെത്തുക തന്നെ ചെയ്തു. സ്റ്റോർ റൂമിനടുത്തുള്ള കക്കൂസിനു പുറകിൽ നിന്ന് പുകയ്ക്കുകയായിരുന്നു അവൻ.

 ഞങ്ങൾ കണ്ടു എന്നുറപ്പായതോടെ അവൻ വീണ്ടും പാഞ്ഞു. പുറകേ ഞങ്ങളും. അവിടെ നിന്ന് ഹോസ്റ്റലിനു മുന്നിലെ റോഡിലൂടെ അല്പം. പിന്നെ ഇടതിരിഞ്ഞ് പഴയ ഗേറ്റിലൂടെ വീണ്ടും കോമ്പൗണ്ടിലേക്ക്.
ഡൈനിങ്ങ് ഹാളിനു മുമ്പിലുള്ള പ്രാർത്ഥനാമുറിയിലാണ് അവൻ ഓടിക്കയറിയത്. പുറകേ  കാറ്റു പോലെ ഞങ്ങളും.
മുറിയിലെ ത്രിമൂർത്തീവിഗ്രഹങ്ങൾക്ക് മുമ്പിൽ കുട്ടികളാരൊക്കെയൊ ഇരുന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. പരീക്ഷാ കാലത്ത് അവിടെ തിരക്ക് കൂടുതലാവാറുണ്ട്.
അവൻ പിള്ളേരേയും വിഗ്രഹത്തേയും വലം വച്ച് ഓടുക തന്നെ.

 പിടിയിലൊതുങ്ങാവുന്ന ദൂരത്തെത്തിയിരുന്നു.
'ഇന്ന് നിന്നെ കൊല്ലുമെടാ പന്നീരെ മോനെ..' സലീം  ചിരിച്ചലറി.
 ഞാൻ പീച്ചാം കുഴലെടുത്ത് ഒരു ചാമ്പു ചാമ്പി. വെള്ളം വീണത് അവന്റെ ദേഹത്തല്ല ; മുമ്പിൽ തറയിലാണ്.
മാർബിൾ തറയിൽ.
ഒരു നിമിഷാർദ്ധം കൊണ്ട്, അവനതിൽ കാൽവഴുതി പുറകിലേക്ക് മലക്കുന്നതും പ്രതിഷ്ഠയുടെ പടിക്കെട്ടിൽ  തലയടിച്ചു വീഴുന്നതുമാണ് കണ്ടത്. ആക്കം നിയന്ത്രിക്കാനാവാതെ സലീം അവന്റെ മേലെ തല്ലിയലച്ചു  വീണു.
ബസ്.
അവൻ പോയി.
കുസൃതിയോ പകപ്പോ എന്നറിയാത്ത, അവന്റെ അടയാത്ത കണ്ണുകൾക്കുള്ളിലെ ഭാവം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. ഞാൻ മരിക്കുന്നതുവരെ ഉണ്ടാവും.
 ബൊക്കെ ചൂത്ത്..തെണ്ടി സൂളെ... ഞങ്ങളെ വിട്ടിട്ടുപോയി.
മൈര്.. മൂക്കിലും കണ്ണിലും നീര് വന്ന് നിറയുന്നു.
അതീപ്പിന്നെ  ആരെങ്കിലും അങ്ങനെ ഓടിപ്പായുന്നത്  കാണുന്നതേ നെഞ്ചത്ത് ഒരാന്തലാണ്. നെഞ്ചത്ത് കയറിയിരിക്കുന്ന മുള്ള് ഒന്നിളകും. ചോര തൂറ്റിത്തെറിക്കും.
 പോലീസ് എനിക്കും സലീമിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
പക്ഷേ കൂട്ടുകാർ  ഞങ്ങളുടെ കൂടെ നിന്നു.
രാജേന്ദ്രയടക്കം പലരും സാക്ഷി പറഞ്ഞു. സങ്കടം മാറിയപ്പോൾ, വിവാഹമോചിതരായ  അവന്റെ ബംഗാളി അമ്മയും ആസാമി പപ്പയും വന്ന് ഞങ്ങൾക്കവനോട് വിരോധമൊന്നുമുണ്ടായിരുന്നില്ലെന്ന് മൊഴി കൊടുത്തു.
ഏഴെട്ടു മാസം കഴിഞ്ഞ്  കോടതി ഞങ്ങളെ  വെറുതേ വിട്ടു.
ഞങ്ങളെല്ലാവരും അവന്റെ ഓർമ്മയിൽ വട്ടമിട്ടിരുന്ന് കരഞ്ഞു.
സലീമിന്റെ പ്രാർത്ഥനയും പള്ളിയിൽ പോക്കും കൂടി.
എനിക്ക് ജനുറാമിന്റെ പട്ടച്ചാരായം ഒരാശ്വാസമായിരുന്നു.
എങ്ങനെയോ ഫൈനലീയറിലെത്തി. അതങ്ങനെ ഉന്തിത്തള്ളി തീരുകയും ചെയ്തേനെ. പക്ഷേ സമ്മതിച്ചില്ലല്ലോ
.

1992 ന്റെ പ്രത്യേകത അറിയാമോ ? ഡിസംബറിൽ ഞങ്ങളുടെ ഫൈനൽ ഇയർ നടന്നു കൊണ്ടിരിക്കുകയാണ്. 1993 മാർച്ചിലാണ് പരീക്ഷ.  

ക്യാമ്പസിനു പുറത്ത് കലാപങ്ങൾ  അനുദിനം ശക്തിപ്പെട്ടു വരികയായിരുന്നു. അതിന്റെ അനുരണനങ്ങൾ ഫോസ്റ്റലിലുമുണ്ടായി.കുട്ടികൾ ഇടകലർന്നു താമസിച്ചിരുന്ന ഹോസ്റ്റലിൽ, ഹിന്ദുക്കൾക്ക്  മാത്രം ഒരുമിച്ച്  റൂമുകൾ അനുവദിക്കപ്പെടുകയോ അവരങ്ങനെ സ്വീകരിക്കുകയോ ചെയ്തു.  പേരിലൊഴിച്ച് മറ്റൊന്നു കൊണ്ടും മുസ്ലീമല്ലാതിരുന്ന ഞാൻ സലീമിന്റെ മുറിയിലേക്ക് മാറ്റപ്പെട്ടു. എന്റെ മുറിയിൽ, രാജേന്ദ്രയോടൊപ്പം സന്ദീപ് ഭട്ടാചാര്യ വന്നു കയറി. എതിർപ്പുകളുയർന്നെങ്കിലും അതൊക്കെ നിശബ്ദമാക്കപ്പെട്ടു. ഗഗൻ മരിച്ചു വീണ പ്രാർത്ഥനാമുറിയിൽ ഹിന്ദു സന്യാസിമാരുടേ പ്രഭാഷണങ്ങളും പൂജകളും പ്രസാദവിതരണവും എല്ലാം  ആരംഭിച്ചു. റിക്രിയേഷൻ ക്ലബ്ബ് എന്ന ലേബലിൽ, ആദ്യം ഹിന്ദ് മാതാ എന്ന സംഘടനയും പിന്നെ ശാഖയും തുടങ്ങി.
അങ്ങനെയോരോന്നിനോടും പൊരുത്തപ്പെട്ടു തുടങ്ങുന്നതിനൊപ്പം, മതങ്ങളുടെയും ജാതിയുടേയും മതിലുകളും കുട്ടികൾക്കിടയിൽ  ഉയർന്നു തുടങ്ങുന്നതും ഞങ്ങൾ കണ്ടു..
അത്തരം മതിലുകൾ തകർത്ത്  ഞങ്ങൾക്കിടയിൽ പാലങ്ങൾ പണിതവൻ മണ്ണിലുറങ്ങിപ്പോയിരുന്നല്ലോ.

എന്തുമൈരെങ്കിലുമാവട്ടെ, നാലഞ്ചു മാസം കഴിഞ്ഞാൽ ഇറങ്ങിപ്പോകാമല്ലോ എന്നോർത്തു ഞങ്ങൾ സമാധാനിച്ചു.

ഗഗനു ശേഷം കൂടുതൽ പരിചയമുണ്ടായിരുന്ന ഒരാളെന്ന നിലയിലാവാം,  ഹോസ്റ്റലിൽ തന്റെ വാറ്റുചാരായവില്പനയുടെ ഏജന്റായി ജനുറാം എന്നെയാണ് നിയമിച്ചത്. പോരാത്തതിന്, ഞാനയാളുടെ ഒരു ഉപഭോക്താവു കൂടിയായിരുന്നല്ലൊ. ഭാഗ്യം, മദ്യത്തിനു മതമില്ല !!

ഹോളിവെള്ളം തളിച്ചതിന് ദുർഗ്ഗാപ്രതിമയിലേക്ക് ഹിന്ദുയുവാവിനെ തള്ളിയിട്ട് കൊന്നവർ എന്ന ഒരപഖ്യാതി ഞങ്ങളെക്കുറിച്ച് നാട്ടിൽ പരക്കുന്നുണ്ട് എന്ന് ആയിടെ  ഒരിക്കൽ ജനുറാം എന്നെ അറിയിച്ചു.സൂക്ഷിക്കണം എന്ന് ഉപദേശിച്ചു.

ഞാനതത്ര കാര്യമാക്കിയില്ലെങ്കിലും സലീമിനോടു പറയാതിരുന്നില്ല. പള്ളിയിൽ നിന്നും അങ്ങനെയൊരു സംസാരം കേട്ടെന്ന് അവനും പറഞ്ഞു.  പുറത്തേക്കിറങ്ങുമ്പോൾ കുറച്ചുകാലം ശ്രദ്ധിച്ചെങ്കിലും പിന്നെ ഞങ്ങളത് വിട്ടുപോയി. അതാണല്ലോ പ്രായം.അതിനുമാത്രമൊന്നും പരിസരത്തൊന്നും കണ്ടതുമില്ല.  

ഗഗനില്ലാത്ത ഹോളി വരികയാണ്. ഞങ്ങളുടെയൊക്കെ നെഞ്ചിനെ ചുറ്റിപ്പിണഞ്ഞ്  ആ ഓർമ്മകളുടെ മുൾപ്പടർപ്പുകൾ കൊളുത്തി വലിക്കുന്നുണ്ട്. ആഘോഷങ്ങളൊന്നും വേണ്ടെന്ന് ആരും  തീരുമാനമെടുത്തില്ലെങ്കിലും എല്ലാവരുടേയും മനസ്സിൽ അതുണ്ടായിരുന്നു. പക്ഷേ ഗഗന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകളും നോട്ടീസുകളും ഇറക്കിക്കൊണ്ട് തങ്ങളുടെ അക്കൊല്ലത്തെ ഹോളി ആഘോഷം അവന് സമർപ്പിക്കുമെന്ന് ഹിന്ദ്മാതാ പ്രഖ്യാപിച്ചു.

ധീർ സേനാനി ഗഗൻ സുബാഷ് ചതുർവേദി. ഹിന്ദുസ്വാഭിമാൻ ഗഗൻ സുബാഷ് ചതുർവേദി. 
ഞങ്ങളുടെ ഓരോരുത്തരുടേയും മുറിവിൽ നിന്ന് പിന്നേയും രക്തം കിനിഞ്ഞു.
 അതിന്റെയും പരീക്ഷ വരാൻ പോകുന്നതിന്റേയുമെല്ലാം പിരിമുറുക്കം മൂത്ത്  ഭ്രാന്താവുമെന്നായപ്പോൾ, ഞങ്ങൾ ഭാസ്കറിൽ ഒരു സിനിമയ്ക്കു പോയി.. നടക്കാനുള്ള ദൂരമേയുള്ളൂ ഭാസ്കറിലേക്ക്.  മുൻപൊരിക്കൽ കണ്ട പടമായതുകൊണ്ട് ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി. പിന്നെ പടം കഴിഞ്ഞ് അവർ തട്ടി വിളിച്ചപ്പോഴാണ് എണീറ്റത്.

 സലീമിനെന്തോ തിരിച്ചു പോവാൻ തിടുക്കം കാണീച്ചു. പക്ഷേ ഞങ്ങൾ മൂന്നാളും ഒരു  മസാലചായ കുടിച്ചിട്ട് മടങ്ങിയാൽ മതിയെന്ന അഭിപ്രായക്കാരായിരുന്നു.
 ചായ കുടിച്ച് തിരിച്ച് നടക്കുമ്പോൾ റോഡിൽ സാമാന്യം തിരക്കുണ്ടായിരുന്നു.കടകളിലെല്ലാം ദീപാലങ്കാരങ്ങൾ.  ഹോളി അടുത്തെത്തിയല്ലോ.
 രണ്ടു മൂന്നു കോളേജ് പിള്ളേർ ഞങ്ങൾക്കെതിരെ കടന്നു പോയി.
‘സിനിമയ്ക്കാണാടാ ?’ മൻജീത്  ചോദിച്ചു.
“ഉം’ അവരിലാരോ ഇഷ്ടപ്പെടാത്ത മട്ടിലൊന്ന് മൂളി.
‘എന്താ അവന്മാരുടെയൊക്കെ ഒരു പോസ്..” രാജേന്ദ്ര പിറുപിറുത്തു. “ഹിന്ദു മാതാ..അവന്റമ്മേടേ മാതാ.”
അന്തിമയങ്ങി തുടങ്ങിയിരുന്നു.
“ എനിക്കിനി അങ്ങോട്ട് വന്നിട്ട് പള്ളീപ്പോകാൻ നേരമുണ്ടാവില്ല. നിങ്ങള് നടന്നോ.. ഞാൻ പള്ളീ കേറീട്ട് വന്നോളാം”മാർക്കറ്റ് എത്തിയപ്പോൾ  സലീം പറഞ്ഞു. പള്ളിയിലേക്ക് അവിടെ നിന്ന് ലെഫ്റ്റ് തിരിഞ്ഞ് അഞ്ചു  മിനിറ്റ് നടക്കണം. വൈകുന്നതുകൊണ്ടുള്ള പകപ്പ് അവന്റെ മുഖത്തുണ്ടായിരുന്നു.
പറഞ്ഞതും ആ  വഴി നടക്കലും ഒരുമിച്ച് കഴിഞ്ഞു.
“എന്നാ നീ പള്ളീത്തന്നെ കെടന്നോ.. പള്ളിക്കുണ്ടായവനേ..” എനിക്കു ദേഷ്യം വന്നു. അതാണവന്റെ ഇരട്ടപ്പേര്. ചെന്നിട്ട് പഠിക്കാനുള്ളതെന്തെങ്കിലും നോക്കാമെന്ന് പറഞ്ഞിരുന്നതാണ്.

 അവൻ  നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി ഒന്നു ചിരിച്ചു കൈ വീശി. ഒരു തരം വല്ലാത്ത ചിരി.
എനിക്ക് ചെറിയൊരു പേടി തോന്നി. ‘ഹോസ്റ്റലിൽ വന്നിട്ട് തരാം’ എന്നായിരുന്നോ  അതിന്റെ അർത്ഥം ?  മൂഡ് ശരിയല്ലെങ്കിൽ  അങ്ങനെ വിളിക്കുന്നതിന്  അവൻ  നല്ല ഇടിയിടിക്കാറുണ്ട്.

 “സാബ്..സ്ഥലമെത്തി” ഓട്ടോക്കാരൻ വിളിച്ചു.

 വണ്ടി നഗരാതിർത്തികൾ വിട്ടതും മൺറോഡിലേക്ക് കയറിയതുമൊന്നും അറിഞ്ഞില്ല. ഇപ്പോൾ നിൽക്കുന്നത് ഒരു മുക്കൂട്ടുകവലയിലാണ്. ഒരു ചെറിയ അങ്ങാടി. രണ്ടു മൂന്നു കടകൾ. ഇരുപത്താറ് കൊല്ലം മുമ്പത്തെ നീൽമിട്ടി ഗാവ്  ഇങ്ങോട്ട് പറിച്ചു വെച്ചതു പോലെ. ഒരുപക്ഷെ ജനുറാമിന്റെ വീടും അതുപോലെ പറിച്ചു നട്ടിട്ടുണ്ടാവാം.

 അധികം അന്വേഷിക്കേണ്ടി വന്നില്ല. ആകെ പത്തുമുപ്പതു വീട്ടുകാരുള്ളവരുടെ വിവരങ്ങളെല്ലാം കടക്കാർക്ക് മനപാഠമാണ്. പക്ഷേ അവർക്ക് നമ്മുടെ ചരിത്രമറിയണം. അതാണ് പുലിവാല്.
ഈ കുഗ്രാമവാസികളൊന്നും എന്നെ  അറിയാൻ പോകുന്നില്ലെങ്കിലും പോലീസിന്റെ കണക്കിൽ ഞാൻ 1993  ഏപ്രിലിലിലെ നീൽമിട്ടി  ഔട്ടർസർക്കിൾ കലാപത്തിൽ കാണാതായവനാണ്.

കടക്കാർ പറഞ്ഞ ലക്ഷണങ്ങളുള്ള വീടെത്തി. വീടല്ല, കുടിൽ. പഴയ വീടിന് ചുമരുകളുണ്ടായിരുന്നു. ഇതൊരു ചെറ്റപ്പുര. ഉണങ്ങി നിൽക്കുന്ന ഭൂമി. നിത്യദാരിദ്ര്യത്തിന്റെ ലക്ഷണങ്ങൾ.  കൃഷിയിൽ നഷ്ടം വന്ന് അയാളുടെ മകൻ ആത്മഹത്യ ചെയ്തിട്ട് അധികകാലമായില്ലെന്ന് കടക്കാരനിൽ നിന്ന് അറിഞ്ഞിരുന്നു.  ഇടയ്ക്കിടെ തളർന്നു    വീഴുന്നത് കാരണം അയാൾക്കിപ്പോൾ പണിക്കൊന്നും പോകാൻ കഴിയുന്നില്ലെന്നും.

 മുറ്റത്തെ കയറുകട്ടിലിൽ നിന്ന് തലയുയർത്തി നോക്കുന്ന വൃദ്ധൻ അയാൾ തന്നെയാവണം. എവിടേയോ ഒരു ഛായ തെളിഞ്ഞു വരുന്നുണ്ട്..
“ജനു ദാ..” ചിരിച്ചു കൊണ്ട് കയറി ചെന്നു.
അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു. ആളെ പിടികിട്ടാത്തതിലുള്ള അമ്പരപ്പ് മുഖത്ത്.
“മനസ്സിലായോ ?” മിലിട്ടറി ക്യാപ് അഴിച്ച് കട്ടിലിൽ വച്ചു. ഇടയിലെപ്പോഴോ കയറി വന്ന് ശീലമായതാണാ തൊപ്പി.  
“കസേരയില്ല.. ഇതിലിരിക്കാം..” വൃദ്ധൻ എഴുന്നേറ്റു . “ എനിക്കങ്ങ്.. കോളേജിലെ..ആരെങ്കിലുമാണോ ?”
“ ഇരിക്ക് ജനുദാ..”, ഞാനയാളുടെ തോളിൽ പിടിച്ച് കട്ടിലിൽ ഒപ്പമിരുത്തി. “ ഞാൻ  അക്ബറാണ്..93 ലെ കലാപത്തിൽ നിങ്ങൾ രക്ഷപ്പെടുത്തിയ അക്ബർ..”
അയാൾ ഓർമ്മകളിൽ പരതുന്നതു പോലെ. പിന്നെയാ കണ്ണുകൾ തിളങ്ങി.
വൃദ്ധൻ വിറയ്ക്കുന്ന കരങ്ങളോടെ കെട്ടിപ്പിടിച്ചു.. “അക്ബർ..”
അയാൾക്ക് പലതും പറയാനുണ്ടായിരുന്നു..

 അവിടെ നിന്ന് രക്ഷപ്പെട്ടതു മുതലുള്ള കഥകൾ ഞാനും പറഞ്ഞു. എത്രയോ നാടുകൾ, എത്രയോ തൊഴിലുകൾ. പറയാനെത്ര കഥകൾ. അന്ന്  സലീം കൊല്ലപ്പെട്ടതു പോലും അറിയുന്നത്  പിന്നെയുമെത്രയോ നാൾ കഴിഞ്ഞ് രാജേന്ദ്രയെ വിളിക്കാൻ സൗകര്യം കിട്ടിയപ്പോഴാണ്. സലീം ആശുപത്രിയിലാണ് എന്നു മാത്രമാണല്ലോ അന്ന് ഇയാൾ പറഞ്ഞിരുന്നത്. ഹോസ്റ്റലിൽ കയറുന്നതിനു മുമ്പ്, രാജേന്ദ്രയും മൺജീതും കാണാതെ അറിയാതെ തന്റെ ഗുഡ്സ് ഓട്ടോയിൽ ചാടിച്ചു കൊണ്ട് വന്ന് ആ കെട്ടിടത്തിൽ  ഒളിപ്പിക്കുമ്പോഴും ‘കലാപം തുടങ്ങി. സലീമിനെ അവർ  ആക്രമിച്ചു. നിന്നെയാണവർ ഇനി നോക്കുന്നത് ‘ എന്നെല്ലാം ഇയാൾ പറഞ്ഞപ്പോഴും  ഒട്ടും വിശ്വാസമുണ്ടായിരുന്നില്ലല്ലോ. പക്ഷേ അന്നു രാത്രി കാടിന്റെ മറപറ്റി ഹോസ്റ്റലിലേക്ക് തിരികെ പോകാൻ തുനിഞ്ഞപ്പോൾ കണ്ട കാഴ്ച്ചകൾ !

“രക്ഷപ്പെടുത്തിയത് കണക്കാക്കണ്ട മോനെ..” വൃദ്ധന്റെ ശബ്ദം വിറച്ചു.” ഞാനാണ് നിങ്ങളെ ഒറ്റുക്കൊടുത്തതും
വാറ്റുന്നതിന് പോലീസിൽ പിടിപ്പിക്കുമെന്നു പറഞ്ഞ് പേടിപ്പിച്ചു. കോളേജിലെ ഹോളി ആഘോഷം മുടക്കാതിരിക്കാൻ നിങ്ങളെ ഒന്നു പേടിപ്പിക്കണം എന്നു മാത്രമാണ് എന്നോടു പറഞ്ഞിരുന്നത്. അവനെ അവർ പള്ളിവഴിയിലിട്ട് വളയുന്നേരം ഞാനവിടെയുണ്ടായിരുന്നു. ഹോക്കി സ്റ്റിക്കിനുള്ള അടിയേറ്റ് വീണു കിടക്കുമ്പോൾ അവൻ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്.. ദേ..ദിവടെക്കെടന്ന് പൊള്ളുന്നുണ്ടത്..” വൃദ്ധൻ നെഞ്ചത്തടിച്ച് കരഞ്ഞു.

 എനിക്കയാളോട് ദേഷ്യമൊന്നും തോന്നിയില്ല. ആരാണ് ഇരകളെന്നും ആരാണ് വേട്ടയാടുന്നവരെന്നും ഇന്നെനിക്കറിയാം. അയാൾ ചെയ്തിലെങ്കിൽ മറ്റു നൂറു  ഒറ്റുകാരെ അവർ സൃഷ്ടിച്ചിരിക്കും.

 “ അവർ പറഞ്ഞതെല്ലാം ഞാൻ ചെയ്തു. എന്നിട്ടും  മന്ദിറിന്റെ സമീപത്ത് മദ്യം വിൽക്കുന്നെന്ന് പറഞ്ഞ് അവരെന്നെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു. മാംസം കഴിക്കുന്നവരെന്ന് പറഞ്ഞ് നാട്ടിൽ നിന്നോടിച്ചു..” അയാൾ അമർഷം കൊണ്ട് വിറച്ചു.
കൊള്ളാം..ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്നതു പോലെയാണ്.

 “ഇപ്പോഴുണ്ടോ പരിപാടി ?” ഞാൻ കുപ്പിയുടെ ആംഗ്യം കാണിച്ചു കൊണ്ട് ചോദിച്ചു. “ഉണ്ടെങ്കിൽ ഓരോന്നെടുക്ക്.. ദാ യുടെ പനിനീര് ...”
“എവടെ മോനേ..” വൃദ്ധൻ കൈ മലർത്തി. പോലീസ് പിടിച്ചേപ്പിന്നെ സ്റ്റൗവ് ഞാൻ കൈകൊണ്ടു തൊട്ടിട്ടില്ല. രണ്ടു തുള്ളി കണ്ട കാലം മറന്നു..”

 ഞാൻ മിക്ചർ പാക്കറ്റും പ്ലാസ്റ്റിക് ഗ്ലാസ്സും കുപ്പിയും  പുറത്തെടുത്തു. ഇറങ്ങുന്നതിനു മുമ്പ് ട്രെയിനിലെ ടോയ്‌ലറ്റിലിരുന്ന് മൂന്നെണ്ണം മടമടാ അടിച്ചതാണ്.  സലീമും ഗഗനും ഉറങ്ങിക്കിടക്കുന്ന ഈ മണ്ണിൽ കാലുകുത്തുമ്പോൾ അതിന്റെ പിൻബലമില്ലാതെ വയ്യ. പക്ഷേ അടിച്ചതിന്റെ ഗ്യാസ് തീർന്നു.
കിളവന്റെ മുഖം പ്രകാശം കൊണ്ട് നിറഞ്ഞു.
ഞാൻ ഓരോന്ന് ഒഴിച്ചു.
ബാക്ക് പാക്കിൽ നിന്ന് സോഡയെടുത്ത് ഒഴിച്ചു.
“കഴിക്ക്, ദാ ”
കിളവന്റെ കൈ വല്ലാതെ വിറയ്ക്കുന്നെന്ന് കണ്ടപ്പോൾ കൈകൂട്ടിപ്പിടിച്ച് അയാളുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു.
ഒരെണ്ണമെടുത്ത് അടിച്ച ശേഷം മിക്ചർ പാക്കറ്റ് പൊട്ടിച്ച് വായിലേക്കിട്ടു. ഒരുണർവ്.
വീണ്ടുമോരോന്ന് ഒഴിച്ചതിനു ശേഷം കുപ്പി  അടച്ച് വൃദ്ധനു കൊടുത്തു. അയാളത് നിധി കിട്ടിയതു പോലെ മുണ്ടിനിടയിലേക്ക് ഒളിപ്പിച്ചു.
‘ഇത് അവർക്ക് വേണ്ടിയാണ്.  ഉറവ വറ്റാത്ത അവരുടെ ഓർമ്മകൾക്ക്.’ ഞാൻ ഗ്ലാസ്സുയർത്തി. തൊണ്ട വീണ്ടും കനക്കുന്നു. മൈര്..
വൃദ്ധൻ രണ്ടാമത്തേത് എടുത്തടിച്ചു.
“നിനക്കിപ്പോ സുഖമാണോ..? രാജേന്ദ്ര സാഹിബൊക്കെ ഏതോ വലിയ കമ്പനിയിലാണെന്നൊക്കെ കോളേജിൽ വച്ച് കേട്ടിരുന്നു..അവരുടെ വിവരമൊക്കെയുണ്ടോ ? “ കിളവൻ ചോദിച്ചു.
“ എവടെ ദാ.. “ ഞാൻ കൈമലർത്തി. “ദാ കണ്ടോ. തയമ്പ്... മൈക്കാട് പണിയാണ്
. സർക്കാരിന്റെ കണക്കിൽ ഊരും പേരുമില്ലാത്ത, അക്ഷരജ്ഞാനമില്ലാത്ത ഒരു ഊരുതെണ്ടിയല്ലേ ഞാൻ..ഊരുതെണ്ടികൾക്കെവിടെയാ കൂട്ടുകാര്.. 
കിളവനൊന്നും മിണ്ടിയില്ല. എന്തൊക്കെയോ  ഉള്ളിൽ കിടന്ന് തിളയ്ക്കുന്നുണ്ട്.
“ഈ തള്ളേത്തൂക്കികൾ നമ്മടെയൊക്കെ ജീവിതം ഒരു നരകമാക്കിയല്ലോ, മകനേ..”
കിളവൻ  കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ഞാനും.
                                     
                                                ***********



ഞായറാഴ്‌ച, സെപ്റ്റംബർ 20, 2015

യു പി ജയരാജിന്



നിലം പതിയ്ക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സു പോലെ, പുതുതായി മറ്റൊരാൾ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീരയോദ്ധാവും, രാമബാണം പോലെ, സഹസ്രങ്ങളായി പെരുകുന്നുമുണ്ട്.
വെയിൽ ചിന്നുന്നുണ്ട്, ഓർമ്മകൾ ഉണരുന്നുണ്ട്, കാക്കകൾ കരയുന്നുണ്ട്, കാറ്റു വീശുന്നുണ്ട്. മരങ്ങൾ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്.ചൂഷണം പെരുകുന്നുണ്ട്.

അതുകൊണ്ടു തന്നെ സമരം തുടരുന്നുമുണ്ട്. *


അഴികൾക്കപ്പുറത്ത്, അവൻ അക്ഷോഭ്യനായിരുന്നു.
ഇപ്പുറത്ത് അമ്മയും.
‘പോലീസുകാർക്കൊക്കെ ഇപ്പോൾ പഴയ കടുപ്പമൊന്നുമില്ലല്ലേ.. !” തിരിച്ചിറങ്ങുമ്പോൾ ഞാൻ അതിശയം മറച്ചു വെച്ചില്ല.
“ അതിനിപ്പോ അവരിവിടെ  പോലീസ് സ്റ്റേഷൻ ആക്രമണമൊന്നും നടത്തുന്നില്ലല്ലൊ. വല്ല ക്വാറിയും ഐ ബിയുമൊക്കെ തല്ലി പൊളിച്ചതുകൊണ്ട്  പോലീസുകാർക്കെന്ത് ചേതം !” അമ്മ ചിരിച്ചു.
“ ഇപ്പോ പിന്നെ പഠിച്ച പിള്ളേരൊക്കെയല്ലേ  പോലീസിലൊക്കെ കേറുന്നത്. സത്യത്തിൽ ആ മജിസ്റ്റ്രേടിന്റെ വിധി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.. തലയിൽ കാറ്റും വെളിച്ചോം  ഒക്കെ കേറുന്നവർ കൂടുതലായി വര്വാണ്..”

“അതൊന്നുമില്ലാത്തവരും  ഇവർക്കിടയിലുണ്ട് എന്നതാണ് മോനേ പ്രശ്നം.” അമ്മ പുറകിലേക്ക് ചാരി കണ്ണുകളടച്ചു. “ അഞ്ചു  സംസ്ഥാനങ്ങളിലായി  നൂറ്റിപ്പതിനാല് കേസുകൾ.. അതൊക്കെ ഇനി എന്നു തീരുമെന്നാണ്..”

ഞാനൊന്നും  മിണ്ടാതെ വണ്ടിയോടിച്ചു. അമ്മ പറഞ്ഞത് ശരിയാണ്. അവനിനി എന്നു പുറം ലോകം കാണാനാണ്? ഒന്നിൽ ജാമ്യം കിട്ടിയാലും അടുത്ത കേസിൽ അറസ്റ്റുണ്ടാവും.

ആദിവാസി ഊരിൽ സാന്നിദ്ധ്യം,  ഐ ബി ആക്രമണം എന്നൊക്കെ ഫ്ളാഷുകൾ കാണുമ്പോൾ,  ഫ്ലാറ്റിലെ തണുപ്പിനുള്ളിലും വിയർത്തു പോവാറുണ്ട്. ഒരേറ്റുമുട്ടൽ നാടകം കൊണ്ട് അവസാനിച്ചു പോകരുതേ എന്ന് ഇനിയും നിശ്ചയമില്ലാത്ത ദൈവവിശ്വാസത്തോടെ കേഴാറുണ്ട്. ഭാഗ്യം ! അതെന്തായാലും ഉണ്ടായില്ലല്ലൊ.

“തോംസാ..” അമ്മ കണ്ണുകൾ തുറന്നു. “ ഭൂമിയിലെ  അവസാനത്തെ മനുഷ്യനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ നീയ്യ് ?”

…………….?”

“ എനിക്കു തോന്നുന്നത് തനിക്കു മുമ്പേ പോയവർ കരുതി വെച്ചതാണ് തന്റെ ജീവിതം എന്ന് അയാൾ തിരിച്ചറിയുമെന്നു തന്നെയാണ്..
……..”  അമ്മ ഒന്നു നിശ്വസിച്ചു. “ പക്ഷേ തന്റെ എല്ലാ ആർത്തിയുമൊടുങ്ങി കഴിയുമ്പോഴാണവനതിനാകുകയുള്ളെന്നു മാത്രം..”  അമ്മ  കണ്ണുകളടച്ചു.

അമ്മ എന്താണുദ്ദേശിച്ചത് ? വിപ്ലവം ? അഹിംസ ? .മനുഷ്യത്വം ? സ്വാർത്ഥത ?

  അറിയുന്നുണ്ട്. ചില  നാനാർത്ഥങ്ങൾ മനസ്സു പൊള്ളിക്കുന്നുണ്ട്..പക്ഷേ തിരിച്ചിറങ്ങാൻ വയ്യ. നേടിയതൊന്നും നഷ്ടപ്പെടുത്താൻ വയ്യ..

  ചിന്തകളെ മേയാൻ വിട്ട്  കാറോടിച്ചു.

വീടെത്തിയപ്പോൾ  ഉച്ച തിരിഞ്ഞിരുന്നു.

“നീയിരിക്ക്.. ഇന്നലത്തെ മീഞ്ചാറുണ്ട്.. അണ്ടി ചുട്ടു വെച്ചിട്ടുണ്ട്. ചമ്മന്തീണ്ടാക്കാം. ചോറുണ്ടുട്ട് പോവാം....”.


 വേണ്ടെന്നു പറയാൻ കഴിയില്ല. പറഞ്ഞാലോ,  ഓ..നിനക്കിപ്പോ പാവങ്ങടെ വീട്ടിലെ ചോറൊന്നും  ഇറങ്ങില്ലല്ലേ’  പോലുള്ള വളിച്ച സെന്റിമെന്റ്സൊന്നും പറയാതെ ‘എന്നാ ആയ്ക്കോട്ടെ’ എന്ന് പുഞ്ചിരിച്ച് യാത്രയാക്കുകയും ചെയ്യും.

ഊണു കഴിഞ്ഞു ചായ്പ്പിലേക്കൊന്നു കയറി. പുസ്തകങ്ങളൊക്കെ വാരി വലിച്ചിട്ട നിലയിലാണ്.

“പോലീസുകാരുടെ പണിയാണ്..നിനക്ക് തിരക്കില്ലെങ്ങെ നമുക്കിതൊന്ന് അടക്കി വെച്ചാലോ ?”

 വിശപ്പു പോലും  മറന്ന് വായനയിലാഴ്ത്തിയ പുസ്തകങ്ങൾ. ഓരോ ഇതളുകൾക്കും ഓരോ ഓർമ്മകൾ പങ്കു വെക്കാനുണ്ടാവും.


മറിച്ചു നോക്കിയും അടുക്കി വെച്ചും ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല. അതിനിടെ  നാട്ടുവീട്ടുവിശേഷങ്ങളെല്ലാം പറഞ്ഞു  തീരുകയും ചെയ്തിരുന്നു. കുട്ടികളെയും ഷമീനയേയും കൂട്ടാതിരുന്നത് ബോധപൂർവ്വമാണെന്ന് അമ്മയ്ക്ക് തോന്നിക്കാണണം. അമ്മയുണ്ടാക്കാറുള്ള നാടൻ പലഹാരങ്ങളല്ലാതെ മറ്റൊന്നും ആകർഷകമായി അവർക്കിവിടെയില്ലല്ലൊ.

“നീയ്യ് ടൗണിലേക്കല്ലേ.. ഞാനുമുണ്ട്..” ഇറങ്ങാൻ നേരം  വാതിൽ ചാരിക്കൊണ്ട് അമ്മ പറഞ്ഞു. അമ്മയ്ക്കിപ്പോൾ നടക്കുമ്പോൾ ചെറിയൊരു ഏന്തലുണ്ട്. മുട്ടുതേയ്മാനം.  ആയുർവേദാസ്പത്രിയിലെ മരുന്നു കൊണ്ട് കുറവുണ്ടെന്നാണ് അമ്മ പറയുന്നത്.

“ ഓവുപാലം വഴി പൂവ്വാം..  അവിടെയാ ഇറങ്ങേണ്ടത്..” വണ്ടി ടൗണിലേക്ക് കയറിയപ്പോൾ അമ്മ ഓർമ്മിപ്പിച്ചു.

“അവടെ നിർത്തിക്കോ..” അമ്മ വിരൽ ചൂണ്ടി. “ നീയും വാ.. കുട്ടികൾക്ക് ഒന്നും  വാങ്ങിയില്ലല്ലോ..” 

“അതൊന്നും വേണ്ടമ്മേ..” എന്ന വാക്കുകൾ  തൊണ്ടയിലെത്തി നിന്നു, അമ്മ ചൂണ്ടിക്കാണിച്ചയിടത്തേയ്ക്ക് നോട്ടം പാളിയപ്പോൾ. ഒരു ഇന്ത്യൻ ബഹുരാഷ്ട്രക്കമ്പനിയുടെ സൂപ്പർമാർക്കറ്റ്.. മൂന്നു നാലു കൊല്ലം മുമ്പ് അതിനെതിരെ സമരം ചെയ്തതിനു അവന്റെ തല തല്ലിപൊളിച്ചിട്ടുണ്ട് പോലീസ്.

അമ്മ അതൊന്നും ഓർക്കാത്തതാണോ ?


“ഇവിടന്നു വേണ്ടമ്മേ.. .” വാക്കുകൾ പുറത്തേക്കെത്തുമ്പോൾ അങ്ങനെയായി മാറിപ്പോയിരുന്നു. ഷോപ്പിങ്ങിൽ അവരുടെ  സ്ഥാപനങ്ങൾ  ഇപ്പോഴും  ഒഴിവാക്കാറുണ്ട് , ഒരനുഷ്ഠാനം പോലെ വ്യർത്ഥമാണതെന്ന് അറിയാമെങ്കിലും.

“അല്ല.. ഇവിടെ തന്നെയാണ് നമുക്ക് കയറേണ്ടത്..”അമ്മ ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു.

അമ്മയുടെ നരച്ച ജാക്കറ്റും വില കുറഞ്ഞ പോളിസ്റ്റർ സാരിയും ഗ്ലാസ്സ് ഡോർ തുറന്നു പിടിച്ച  സെക്ക്യൂരിറ്റിക്കാരന്റെ മുഖത്ത്  അതൃപ്തി നിറക്കുന്നതും പുറകേ വരുന്നവന്റെ ദുർമേദസ്സു നിറഞ്ഞ ശരീരം അതിന്റെ സ്ഥാനത്ത് കൃത്രിമവിനയം പുന:സ്ഥാപിക്കുന്നതും കാണുന്നുണ്ടായിരുന്നു.

“വാ..” അമ്മ കൈ പിടിച്ചു. “ ഓർഗാനിക് സ്റ്റോർ ഒന്നാം നിലയിലാണ്..”
അമ്മയുടെ കൈകൾക്ക് പൊടുന്നനെ എന്താണിത്ര ബലം ? ആ കണ്ണുകൾക്കിപ്പോഴെന്താണിത്ര ഊർജ്ജത്തിളക്കം ?!

ഉദാസീനതയോടെ നടന്നു നീങ്ങുന്ന പണക്കൊഴുപ്പുടലുകൾ. അഭിമാന കൗതുകങ്ങളോടെ നീങ്ങുന്ന മധ്യവർഗ്ഗ മുഖങ്ങൾ..അവർക്കിടയിൽ തലയുയർത്തിപ്പിടിച്ച് ഒരു പോരാളിയെപ്പോലെ അമ്മ മുന്നോട്ടു നടക്കുന്നു.

ആകർഷകമായ കവറുകളിലും ചില്ലുകൂടുകളിലുമായി  പലഹാരങ്ങളും പഴങ്ങളും പച്ചക്കറികളും. ‘ഓർഗാനിക്ക്’ എന്ന അവകാശവാദത്തിനുള്ള ബലമെന്നോണം, ചിലതെല്ലാം പാളയിലും വാഴയിലയിലും പൊതിഞ്ഞിരിക്കുന്നു.

അമ്മ  കുനിഞ്ഞ് രണ്ടു മൂന്നു പാക്കറ്റുകളെടുത്തു നീട്ടി.

“ എള്ളുണ്ടയും അണ്ടിപ്പിട്ടുമാ..കുട്ടികൾക്കു കൊടുത്തോ..”

അവിശ്വസനീയത അപ്പോഴും വിട്ടുമാറിയിരുന്നില്ല. “Tradationally made pure  gingelly balls, original cashew nut balls” എന്നെല്ലാം എഴുതി വെച്ചിട്ടുണ്ട്.
കവറുകളും പിടിച്ച് ഇതികർത്തവ്യമൂഢനായി നിന്നു.
അമ്മ ചിരിച്ചു. “ പേടിക്കേണ്ട.. ഞങ്ങൾ തന്നെ ഉണ്ടാക്കിയതാ..ഇവിടേയ്ക്ക് ഒന്നു കടത്തിയെടുക്കാൻ കുറച്ചു കളികളൊക്കെ വേണ്ടി വന്നെന്നു മാത്രം....” അമ്മ പാക്കറ്റുകളിലൊന്ന് പിടിച്ചു  വാങ്ങി വിരൽ ചൂണ്ടി. “ദേ ..ഇതൊന്നു വായിച്ചേ..”

സൂക്ഷിച്ചു നോക്കി. വിലവിവരങ്ങൾക്കും പോഷകമൂല്യങ്ങൾക്കുമെല്ലാം താഴെ, ആരും കാണാത്ത വിധം കുനുകുനാ അച്ചടിച്ചു വെച്ചിരിക്കുന്നത് പതുക്കെ വായിച്ചെടുത്തു.

“ A Kudubasree product”

അമ്മയുടെ കണ്ണുകളിലെ  തിളക്കത്തിന്റെ ജ്വാല എന്നെ വന്നു പൊതിഞ്ഞു.

ചൂട്. ഉയിരിനെ ഉയിർ കൈ പിടിച്ചുയർത്തുമ്പോഴുള്ള ചൂട്.

അതുകൊണ്ടു സുഹൃത്തേ,

 താങ്കൾ പറഞ്ഞതാണു ശരി.  സമരം തുടരുക തന്നെ ചെയ്യും.

--------------------------------------------------

*നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് - യു പി ജയരാജൻ




********

ചൊവ്വാഴ്ച, ജൂലൈ 07, 2015

മുകുന്ദലീല.

രാന്റെ ആഗ്രഹം പോലെ തന്നെ റസ്റ്റോറന്റിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ജാലകത്തിനോട് ചേർന്നുള്ള  ഇരിപ്പിടം തിരഞ്ഞെടുക്കുമ്പോൾ, എതിരെയുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുള്ള സുഗമമായ കാഴ്ച്ച അയാൾ ഉറപ്പു വരുത്തിയിരുന്നു.
വെയ്റ്റർ, മുകുന്ദന് ആദരവു കലർന്ന ഒരു പുഞ്ചിരി സമ്മാനിക്കുന്നത് രാജൻ ശ്രദ്ധിക്കാതിരുന്നില്ല.
ഒന്നു രണ്ടു മഞ്ഞപ്പത്രങ്ങളിൽ ചില വാർത്തകൾ വന്നിട്ടുണ്ടെങ്കിലും .മുകുന്ദസ്വാമി
പതുക്കെ നഗരത്തിൽ പേരെടുത്തു വരികയാണല്ലോ എന്നയാൾ ഓർത്തു. സ്വാമിയാവുന്നതിലും മുമ്പുള്ള മുകുന്ദനെ ഓർമ്മയുള്ളവർ നഗരത്തിൽ ഇങ്ങനെ നാലോ അഞ്ചോ പേർ മാത്രം. പിന്നെയുള്ള ഓർമ്മകളെല്ലാം സപ്ലിമെന്റുകളും പരസ്യങ്ങളും വഴി തിരുത്തിയെഴുതപ്പെട്ടു തുടങ്ങിയിരിക്കുന്നു.

 മുകുന്ദൻ  കോൾഡ് കോഫിയ്ക്കും മഷ്രൂം ഫ്രൈയ്ക്കും ഓർഡർ ചെയ്തു.

നമ്മളെന്താണു പറഞ്ഞു കൊണ്ടിരുന്നത് ? മുകുന്ദൻ ചോദിച്ചു. .. ഓർഹൻ പാമുക്കിന്റെ ആ വാചകം.. എനിക്കു  തോന്നുന്നു, പരിസരമല്ല, നമുക്കുള്ളിൽ  തന്നെ  ആരോ ഒരാൾ നമ്മുടെ പരിസരം പരുവപ്പെടുത്തുന്നുണ്ടെന്നാണ്. അല്ലെങ്കിൽ നോക്കൂ, നീ ഇന്ന് എവിടെയെത്തിയെന്ന്.   പക്ഷേ അന്നേ ഞാൻ പറഞ്ഞിരുന്നു, നീ ബിസിനസ്സിലാണ് ശോഭിക്കാൻ പോകുന്നതെന്ന്. അതും കഴിഞ്ഞ് അഞ്ചു വർഷം കഴിയുമ്പോഴേക്കും  ഏറ്റവും മികച്ച യുവസംരഭകനുള്ള അവാർഡ് നിന്നെ തേടിയെത്തുന്നു. ഇപ്പോൾ ദാ സ്കൂളുകൾ, ഹോസ്പിറ്റൽ, ഷോപ്പിങ്ങ് മാൾ... പക്ഷേ ഒന്നു ഞാൻ പറയാം. നിന്റെ സമ്പാദ്യങ്ങളെല്ലാം ലോകത്തിനു വേണ്ടിയാണെന്ന് തിരിച്ചറിയുന്ന ഒരു കാലം നിനക്കുണ്ടാവും.  ഒരു യോഗിയെ പോലെ നീ കച്ചവടം ചെയ്യുന്ന  കാലം വരും. അന്ന് നീ ലോകത്തിന്റേതാവും. നീ രാജഗുരുവെന്ന് അറിയപ്പെടും .

രാജൻ മനസ്സിൽ ഒരു മുട്ടൻ തെറി പറഞ്ഞു. ഇങ്ങനെയൊന്നുമല്ല വേണ്ടത്..മുഖമടച്ച്  രണ്ടെണ്ണം പൊട്ടിച്ചതിനു ശേഷം കഴുത്തിനു കുത്തിപ്പിടിച്ച് ചോദിക്കണം. എന്നിട്ട് തോക്കെടുത്ത് ആ തിരുനെറ്റിയിൽ തന്നെ ഉണ്ട പായിക്കണം. അയാളോർത്തു.
മുകളിലേക്കൊന്നു പാളി നോക്കിയ ശേഷം അയാൾ പ്രതികാരദാഹത്തോടെ പുഞ്ചിരിച്ചു. പക്ഷേ നീ അതിനു വളരേ മുമ്പു തന്നെ ജ്ഞാനനിർവ്വാണം നേടുന്നതിൽ എനിക്കസൂയയുണ്ട്..

അതുണ്ടാവില്ല രാജാ. വഴികൾ വേറേയാണെന്നേയുള്ളൂ ; നമ്മുടെ സഞ്ചാരം സമാന്തരമായിട്ടാണ്. ഞാൻ ജ്ഞാനം നേടിയാൽ നീയും ജ്ഞാനിയാവാതെ തരമില്ല.  നിന്റെ ലക്ഷ്യം പണമായിരുന്നു. എന്റേത്.. മുകുന്ദൻ ഗൂഢമായൊന്ന് ചിരിച്ച ശേഷം  തുടർന്നു അതു പിന്നെ   പറയണ്ടല്ലോ നീയ്യൊന്ന് ഓർത്ത് നോക്കിക്കേ നമുക്ക്  രണ്ടാൾക്കും കൈമുതലായുണ്ടായിരുന്നത് ഒരേ ഗുണങ്ങൾ -  വാചാലത, തന്റേടം, ക്ഷമ, സഹനം അതിനൊക്കെ പുറമേ ഇതൊക്കെ എവിടെ, എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തണമെന്ന ബുദ്ധി.  ആ എസ് ഐയുടെ  കൈയ്യീന്ന് എത്ര ഇടി വാങ്ങിയിട്ടും നീയന്ന് ഒന്നും പറഞ്ഞില്ല.. അതായിരുന്നല്ലോ നിന്റെ മൂലധനം..എനിക്കും കിട്ടിയിട്ടുണ്ട് വേണ്ടുവോളം. എന്നിട്ടും നാം പിൻവാങ്ങിയില്ല...

കാപ്പിയൊന്ന് നുണഞ്ഞ ശേഷം അയാൾ തുടർന്നു.

പക്ഷേ ഒരിടത്ത് ഞാൻ തോറ്റു. ജീവിതത്തിലാദ്യമായി. പരാജയപ്പെട്ട്, തല താഴ്ത്തി ഞാൻ തിരിഞ്ഞു നടന്നു. ആ പരാജയമാണ് വീണ്ടും എന്നെ സ്വയം പഠിക്കാൻ പ്രേരിപ്പിച്ചത്. എന്നെ നിരാകരിച്ചവൾ, സത്യത്തിൽ അവളാണെന്റെ ഗുരു. അവളാണ് ഈ കാണുന്ന മുകുന്ദനെ സൃഷ്ടിച്ചത്.  എന്റെ ആവശ്യങ്ങൾക്കു പകരം എനിക്ക്  ആവശ്യമുള്ളവരുടെ ആവശ്യങ്ങളാണ് പഠിക്കേണ്ടതെന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്.വെറും നേരമ്പോക്ക് തൊട്ട് പ്രേമത്തിന്റെ അങ്ങേത്തല വരെ. കുഴിനഖം തൊട്ട് അമ്മായിയമ്മയുടെ മരണം വരെ.. വെരി വെരി  വൈഡ് റേഞ്ച്..നീ ശ്രദ്ധിച്ചിട്ടുണ്ടോ ഏത് ദൈവത്തിനായാലും ഭക്തകളാണ് കൂടുതൽ - എന്താ കാരണം ? അവരുടെ ആവശ്യങ്ങളും അത്രയ്ക്ക് വിപുലമാണ്. നിനക്കറിയാമോ ഇന്നാളൊരുത്തി എന്നോടാവശ്യപ്പെട്ടത് അവളുടെ ഭർത്താവിന്റെ ജീവനെടുക്കാനാണ് ; അത്രയ്ക്കങ്ങ് വെറുത്തു പോയത്രെ. ആളെ നീ നല്ല പോലെ അറിയും. എനിക്കു കക്ഷിയെ അറിയാവുന്നതുകൊണ്ടു മാത്രം ഒരുവിധത്തിൽ അവളെ അനുനയിപ്പിച്ചു വിട്ടു. സത്യത്തിൽ അയാളിന്നും ജീവനോടെയിരിക്കുന്നത് എന്റെ ദയ കൊണ്ടാണ്.  അവളു തന്ന കാണിക്ക മാത്രം എത്രയാണെന്നു കേട്ടാ നീ ഞെട്ടും!  പക്ഷേ എനിക്കതിലൊന്നും ഇൻട്രസ്റ്റ് ഇല്ല കെട്ടോ - എന്റെ രാധമാരുടെ സ്നേഹാർപ്പണമല്ലാതെ മറ്റൊന്നും എനിക്കിന്ന് സമ്പാദ്യമായില്ല. അറിയാലോ..ബിസിനസ്സ് ഒക്കെ ഇപ്പോ നോക്കുന്നത് ലീലയാണ്...

മുകുന്ദൻ തന്നെ തന്നെയാണുദ്ദേശിക്കുന്നതെന്ന സന്ദേഹം ശക്തിപ്പെടുമ്പോഴും സംയമനം പാലിക്കാൻ തന്നെയാണ് രാജൻ ശ്രമിച്ചത്.  പെരുമാറ്റത്തിൽ ചെറുതായൊരു അസ്വാഭാവികതയുണ്ടായാൽ മതി, മറ്റുള്ളവർ സംശയിക്കാൻ- അയാളോർത്തു.

ഉവ്വുവ്വ്... അവൾ കൂടി അറിഞ്ഞിട്ടാണോ ഇതൊക്കെ ?..  അയാൾ ചോദിച്ചു. .

 
അല്ല പിന്നെ !,   ദേഹാത്മീയത ഐ മീൻ ഫിസിക്കൽ സ്പിരിച്ച്വാലിറ്റി -ഉൾക്കൊള്ളാത്തതുകൊണ്ടാണ് നിനക്ക് ഇങ്ങനെയൊക്കെ ചോദിക്കാൻ തോന്നുന്നത്. സെക്സ് ആണു  പരമമെന്നു കരുതുന്നവർക്ക് അതിലൂടെയേ മോക്ഷം കിട്ടൂ. പണമാണെന്നു കരുതുന്നവർക്ക് അത്. അവരെ അതിനനുവദിക്കുക. ലീലയ്ക്ക് ബിസിനസ്സിലാണ് താല്പര്യമെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാനവളെ ആ വഴിക്കു വിട്ടു.നൗ ഷീ  എഞ്ചോയ്സ് ദാറ്റ്.  സിമ്പിളായി പറഞ്ഞാൽ   ദേഹാത്മീയത എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഇതൊക്കെയാണ്.   സന്ന്യാസമെന്നു വെച്ചാൽ എല്ലാം ത്യജിക്കുക എന്നല്ല ;  ആവശ്യത്തിനു മാത്രം എടുക്കുക എന്നേ അർത്ഥമുള്ളു. ഏതെങ്കിലും സന്യാസി പട്ടിണി കിടന്നു മരിച്ചതായി നീ കേട്ടിട്ടുണ്ടോ ? .നിഷ്ക്കാമകർമ്മം.  എന്നു വെച്ചാൽ ഒന്നും ഇങ്ങോട്ടു ആഗ്രഹിക്കാതെ എല്ലാം അങ്ങോട്ടു കൊടുക്കുക. അതിപ്പോ പ്രേമമാണെങ്കിൽ അത്; കാമമാണെങ്കിൽ അത്. ഗുരോ..എനിക്കു കഞ്ചാവു വലിക്കണം എന്നൊരു ശിഷ്യൻ ആവശ്യപ്പെടുമ്പോൾ ലോകത്തെ മുഴുവൻ പിതൃഭാവത്തിൽ നോക്കുന്ന ഒരാൾക്ക് അതെങ്ങനെ നിഷേധിക്കാൻ കഴിയും ? കഞ്ചാവു സൃഷ്ടിച്ചു നൽകിയതും ഇതേ പ്രകൃതീശ്വരൻ തന്നെയല്ലേ ?
മുകുന്ദൻ മൊരിച്ച കൂൺ കഷണങ്ങളെടുത്തു വായിലേക്കിട്ടു. .. നോക്ക്.. നീയൊരാളിൽ നിന്ന് ബലമായി പൈസ എടുത്താൽ അത് തട്ടിപ്പറി. അതേ സമയം അഞ്ചു രൂപയുടെ മൈദ  അഞ്ഞൂറിന്റെ ബിസ്ക്കറ്റാണെന്നു ബോധിപ്പിച്ചു അവനെ കൊണ്ടു വാങ്ങിപ്പിച്ചാൽ അതു മാന്യമായ കച്ചവടം. അവനും  ആനന്ദം, നിനക്കും ആനന്ദം. നമുക്കതിനെ വേണമെങ്കിൽ മാർക്കറ്റ് സ്പിരിച്ച്വാലിറ്റിയെന്നോ പർച്ചേസ് സ്പിരിച്ച്വാലിറ്റിയെന്നോ ഒക്കെ വിളിക്കാം.നീയൊന്ന് നോക്കിയേ..ഈ മാളുകളിലും സ്വര്ണ്ണക്കടകളിലുമൊക്കെ ഒരു തീർത്ഥാടനത്തിലെന്നപോലെയല്ലേ ലക്ഷങ്ങൾ പോയി  ആത്മനിർവൃതി നേടുന്നത്. അതാ ഞാൻ പറഞ്ഞത് നിനക്കും നല്ല  ഭാവിയുണ്ട് രാജാ……ലീലയും ചില പ്രൊജക്റ്റൊക്കെ ആലോചിക്കുന്നുണ്ട്.   കൂടുതൽ പറഞ്ഞാൽ. വരട്ടെ. ജസ്റ്റ് എ മിനിറ്റ്…”
മുകുന്ദൻ ജുബയുടെ പോക്കറ്റിൽ നിന്ന് മൗത്ത് ഓർഗനെടുത്ത്
കഭീ കഭീ.. വായിക്കാൻ തുടങ്ങി.
അവന്റെ മാസ്റ്റർ പീസ്..കണ്ടു പരിചയിച്ച അവന്റെ മാനറിസങ്ങൾ.;
തീക്കട്ടയിലിരിക്കുന്നതു പോലെ തോന്നി രാജന്. തലേന്ന്, പെട്ടെന്ന് പണത്തിനാവശ്യം വന്നപ്പോൾ  ഭാര്യയുടെ അക്കൗണ്ടൊന്ന് രഹസ്യമായി പരിശോധിച്ചതായിരുന്നു അയാൾ. അവൾ ഉപയോഗിക്കാറില്ലെന്ന വിശ്വാസത്തിൽ  ഒരു കരുതൽനിക്ഷേപം പോലെ മാറ്റി വെച്ചത്. ഇപ്പോൾ ശേഷിക്കുന്നത്  അഞ്ചക്കങ്ങളുള്ള ഒരു  നിസ്സാരതുക. ആ അന്വേഷണമാണ് അയാളെ മുകുന്ദനിലേക്കെത്തിച്ചത്
.
പകുതിയെത്തിയപ്പോൾ മുകുന്ദൻ വായന നിർത്തി. എണീറ്റ് രണ്ടു മേശ അപ്പുറമിരിക്കുന്നവർക്ക് നേരെ തിരിഞ്ഞ് തല കുനിച്ചു. സോറി റ്റു ഡിസ്റ്റർബ് യൂ.
അപ്പോഴാണ് രാജൻ അവരെ ശ്രദ്ധിച്ചത്.  യുവമിഥുനങ്ങൾ. മധുവിധുയാത്രയിലായിരിക്കണം.
  ഗംഭീരം.. ..എന്തേ നിർത്തി കളഞ്ഞത് !.... ദയവായി തുടരൂ.. അവളുടെ കണ്ണുകൾ വിടർന്നു.
ക്യാരി ഓൺ മാൻ.. ചെറുപ്പക്കാരൻ  പുഞ്ചിരിച്ചു.

താങ്ക്യു ഫോർ യുവർ മേഴ്സി .. രാജനോടൊന്ന് കണ്ണിറുക്കിയ ശേഷം മുകുന്ദൻ വായന പൂർത്തിയാക്കി.
 അവർ കൈയ്യടിച്ചു.
അവൾ ഇനിയും മുകുന്ദനെ കാണും. രാജനോർത്തു. അയാളാ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ ശ്രമിച്ചു. ഒരു പുതുമോടിക്കാരന്റെ എല്ലാ വിധ ധാരാളിത്തവും പ്രദർശിപ്പിക്കുന്ന ഒരുത്തൻ.

നീയൊന്നും കഴിക്കാത്തതെന്ത് ? മുകുന്ദൻ പ്ലേറ്റ്  അരികിലേക്ക് നീക്കി വെച്ചു.

രാജൻ ഫ്രൈയെടുത്ത് വായിലേക്കിട്ടു. രുചിയില്ലെന്ന് പറഞ്ഞുകൂടാ.

എനിക്കു തോന്നുന്നത് ഈ ലോകത്തേക്കാൾ വലിയൊരു തമാശക്കളം മറ്റൊരിടത്തുമില്ലെന്നാണ്..ഒന്നു മാറി നിന്നു നോക്കിക്കേ..  ഇല കിട്ടാത്തവനും ഊണ് കിട്ടാത്തവനും പായ കിട്ടാത്തവനും എല്ലാം ഓട്ടപ്പാച്ചിലിലാണ്. എന്നാലോ ഇതൊക്കെ അവരെയൊക്കെ ചുറ്റിപ്പറ്റി ഉണ്ടു താനും..

രാജന്റെ മൊബൈൽ ചിലച്ചു. മെസ്സേജ് ആണ്. അത്തരമൊരു സന്ദർഭത്തിൽ, തന്റെ മൊബൈലിലേക്ക് വരുന്ന ഓരോ സന്ദേശവും  വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്ന് അറിയാവുന്നതുകൊണ്ട് അയാൾ അതെടുത്ത് തിടുക്കത്തിൽ വായിച്ചു. ബാങ്കിൽ നിന്നായിരുന്നു. - അയാളുടെ അക്കൗണ്ടിലേക്ക് വലിയൊരു തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതിനു പിന്നാലെ മറ്റൊരു മെസ്സേജ് കൂടി വന്നു. പണമിട്ടിട്ടുണ്ട്. ചിലത് സംസാരിക്കാനുണ്ട്. വൈകീട്ടൊന്ന് കാണണം. അതയച്ചവളുടെ പേര് അയാളെ വല്ലാതെ അന്ധാളിപ്പിക്കുകയും മൊബൈൽ തിടുക്കത്തിൽ പോക്കറ്റിലേക്കിടാൻ പ്രേരിപ്പിക്കുകയും ചെയ്തു. 

പണ്ട് നമ്മൾ പറഞ്ഞ് ചിരിച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു.. ഇടവകയിലെ പെണ്ണുങ്ങളെ പൂശിയതിനെ ചൊല്ലി അച്ചനും കപ്പ്യാരും തമ്മിൽ തർക്കമാവുന്നതും മണിയടിച്ച് തീരുമാനിക്കുന്നതുമായ കഥ. മുകുന്ദൻ തുടർന്നു.

അയാൾ വിഷയത്തിലേക്ക് വരികയാണെന്ന് രാജൻ തിരിച്ചറിഞ്ഞു.
ആ അച്ചന്റെ സ്ഥാനത്ത് നീയാണ്. ഞാൻ കപ്പ്യാരും. നമ്മൾ പള്ളിമേടയിലിരിക്കേ, ദാ വരുന്നു.   ലീലയും  ഇന്ദുവും .

അവൻ ഒന്നു നിർത്തി കാപ്പി അവസാനമായി മൊത്തി.

  ഞാൻ മണിയടിച്ചു. ണീം. ണീം. രാജന്റെ കണ്ണുകളിലേക്കുറ്റു നോക്കി കൊണ്ടാണ് അയാളതു പറഞ്ഞത്.
 രാജനു തല പെരുക്കുന്നുണ്ടായിരുന്നു.   അയാൾ പോക്കറ്റിലേക്ക് കൈയ്യിട്ടു. അതായിരുന്നു അടയാളം. തൂവാലയെടുത്ത് അയാൾ മുഖം തുടയ്ക്കുന്ന നിമിഷം എതിരെയുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ഒരു വെടിയുണ്ട പാഞ്ഞു വന്ന് മുകുന്ദന്റെ തല തുളയ്ക്കും.

നീ മുഖം തുടയ്ക്കേണ്ടതില്ല രാജാ..നമ്മുടെ നാട് ഒരു യഥാർത്ഥ സ്പിരിച്ച്വൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.  ബ്രഹ്മസത്യം, ജഗദ്മിഥ്യ.   നീയ്യും മണിയടിക്കുന്നു. ണീം. ണീം.. മുകുന്ദൻ പുഞ്ചിരിച്ചു.
----------------

ഞായറാഴ്‌ച, ജനുവരി 04, 2015

ദ ലാസ്റ്റ് ലൈഫ്.

-----------------------------------------------------------------------------------------------------------
ഈ കഥ ഒ. ഹെന്റിയ്ക്കു കൂടി അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ‘ദ ലാസ്റ്റ് ലീഫ്’ എന്ന കഥ കൂടി ചേരുമ്പോഴാണ് ഇതിന്റെ വായന പൂർണ്ണമാവുക.
----------------------------------------------------------------------------------------------------------

                                                         
അതിശയകരമെന്നു പറയട്ടെ, എല്ലാം പഴയതു പോലെ തന്നെയായിരുന്നു. വാഷിങ്ങ്ടൺ സ്ക്വയറിനടുത്തുള്ള ആ  ഗ്രാമം, അതിലെ ഇടുങ്ങിയതും വഴി തെറ്റിക്കുന്നതുമായ തെരുവുകൾ, ആ പഴയ മൂന്നു നില കെട്ടിടം, മിസ്റ്റർ ന്യൂമോണിയ,  മഞ്ഞുകാലം,  ജോൺസി, സ്യൂ , ബർമ്മൻ, അവരുടെ സൗഹൃദം, അതിന്റെ വഴിത്താരകൾ..
പിന്നെ മാറിയതെന്താണ് എന്നു ചോദിച്ചാൽ - അതെ, അതാണു പറയാൻ തുടങ്ങുന്നത്.

ഒരു പ്രഭാതത്തിൽ, പരിശോധനയ്ക്കു ശേഷം  ഡോക്ടർ സ്യൂവിനോട് പറഞ്ഞു :
  സിംറ്റംസ് എല്ലാം കൃത്യമാണ്. പക്ഷേ ജീവിക്കണം എന്നൊരാഗ്രഹം അവൾക്ക് ഇപ്പോഴും ഉള്ളതു പോലെ. അവളെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ ?”

“ഇറ്റലിയിൽ പോകണമെന്നും  നേപ്പിൾ  ഉൾക്കടലിന്റെ ചിത്രം വരയ്ക്കണമെന്നും അവൾ എപ്പോഴും പറയാറുണ്ടായിരുന്നു.” സ്യൂ പറഞ്ഞു.

“ വരയോ.. ച്ഛേ.. അതല്ല.. കാര്യമായ എന്തെങ്കിലും
ഒരു കാമുകൻ ?..”

“ കാമുകനോ ?” സ്യൂ  അത്ഭുതപ്പെട്ടു.. “ അതിനുമാത്രം എന്താണു  ഒരു പുരുഷനിലുള്ളത്.. ഇല്ല ഡോക്ടർ.. അങ്ങനെയൊരാളില്ല..”

“ അവൾ ക്ഷീണിതയാണ്..” ഡോക്ടർ പറഞ്ഞു . “ എനിക്ക് അറിയാവുന്നതെല്ലാം ഞാൻ ചെയ്യാം.  പക്ഷേ, ഈ സ്റ്റേജിലെത്തിയ ഒരാൾ താൻ മരിക്കാൻ പോകുന്നില്ല എന്ന് ചിന്തിക്കാൻ തുടങ്ങുന്നതോടെ എന്റെ ജോലി ഇരട്ടിക്കുകയാണ്. നിങ്ങൾക്കറിയാമല്ലോ, അവളുടെ മെഡിക്ലെയിം പോളിസിയിൽ  ഇനി ബാക്കിയുള്ളത് വെറും പതിനായിരത്തി ഇരുപത്തി മൂന്ന് ഡോളറാണ്. ട്രീറ്റ്മെന്റ് തുടരാനുള്ള പൈസ ഇല്ലാത്തതുകൊണ്ട്, അതിൽ പതിനായിരം ഡോളർ ശവസംസ്ക്കാര ചിലവുകൾക്ക് മാറ്റി വെക്കാൻ  ഏതു ഡോക്ടറും നിയമപരമായി ബാധ്യസ്ഥനാണ്. അതുകൊണ്ടാണല്ലോ ഇത്തരക്കാർക്ക് മരണം സ്വീകരിക്കാൻ അനുവാദം നൽകുന്ന, ഞങ്ങളെ അതിനു പ്രാപ്തരാക്കുന്ന നിയമം തന്നെ നിലവിലുള്ളത്...”

ഡോക്ടർ പോയ ശേഷം സ്യൂ മറ്റൊരു മുറിയിലിരുന്ന് മതിയാവോളം കരഞ്ഞു.

പിന്നെയവൾ തന്റെ ചിത്രമെഴുത്ത് സാമഗ്രികളുമായി ജോൺസിയുടെ മുറിയിലേക്ക് നടന്നു.
“സമയമാം രഥത്തിൽ ഞാൻ..” അവൾ പതിയെ  മൂളി കൊണ്ടിരുന്നു.
മെലിഞ്ഞുണങ്ങിയ ജോൺസി നിശബ്ദം കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. ജാലകത്തിലേക്ക് മുഖം തിരിച്ചാണ് അവൾ കിടന്നിരുന്നത്. അവൾ ഉറങ്ങുകയാണെന്നു കരുതി സ്യൂ പാടുന്നതു നിർത്തി ചിത്രമെഴുതാൻ തുടങ്ങി.
അല്പം കഴിഞ്ഞപ്പോൾ  ഒരു ഞരങ്ങൽ കേട്ട് അവൾ വേഗം കട്ടിലിനടുത്തേയ്ക്ക് നടന്നു.
ജോൺസിയുടെ മിഴികൾ തുറന്നിരിക്കുകയായിരുന്നു. അവൾ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി എണ്ണി കൊണ്ടിരിക്കുകയായിരുന്നു.

“ പന്ത്രണ്ട്,” അവൾ  എണ്ണി. പിന്നെയല്പം  കഴിഞ്ഞ്, “ പതിനൊന്ന്”, പിന്നെ, “പത്ത്’, “ഒമ്പത്” ഏഴും  എട്ടും അവൾ ഒരുമിച്ചാണ് എണ്ണിയത്.

 എണ്ണാൻ മാത്രം എന്താണുള്ളത് എന്ന  കൗതുകത്തോടെ സ്യൂ പുറത്തേക്ക് നോക്കി. അവിടെ, അടുത്ത കെട്ടിടത്തിന്റെ ചുമരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുമരിനിപ്പുറത്ത്, ഒരു പഴഞ്ചൻ മരം നില്പുണ്ടായിരുന്നു. ശിശിരത്തിന്റെ തണുത്തുനിർവികാരമായ ആലിംഗനത്തിൽ, അതിന്റെ ഇലകൾ ഏകദേശം മുഴുവനായും പൊഴിഞ്ഞു കഴിഞ്ഞിരുന്നു.
“ എന്താ നീ എണ്ണുന്നത് ?” സ്യൂ ചോദിച്ചു.
“ ആറ്” ജോൺസി എണ്ണി.  പിന്നെ ദുർബലമായ സ്വരത്തിൽ തുടർന്നു. “ എല്ലാം വേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസം മുമ്പ് നൂറോളമെണ്ണമുണ്ടായിരുന്നു. എണ്ണിതീർക്കാൻ ഞാൻ ബുദ്ധിമുട്ടി.  ഇപ്പോൾ വളരെ എളുപ്പമായിരിക്കുന്നു.. ദാ.. ഒരെണ്ണം കൂടി വീണു. ഇനി അഞ്ചെണ്ണമേ ബാക്കിയുള്ളൂ..”

“ നീയെന്തിന്റെ കാര്യമാ പറയുന്നത്?”

“ഇലകൾ- ആ മരത്തിന്റെ.. അവസാനത്തെ ഇല പൊഴിയുന്നതിനൊപ്പം, ഞാനും പോകേണ്ടി വരും.. മുന്നു ദിവസമായി ഞാനതു മനസ്സിലാക്കിയിട്ട്
പക്ഷേ എങ്ങാനും ?”

“ ഓഹ്.. കേട്ടുകേൾവിയില്ലാത്ത വിഡ്ഡിത്തം
” സ്യൂ വിന്റെ ശബ്ദമുയർന്നു.. ഒരു വയസ്സൻ മുന്തിരിവള്ളി നിന്റെ ഭാവിയിൽ എന്തു മാറ്റം വരുത്താനാണ്.. ഇലകൾ പൊഴിഞ്ഞാലും ഇല്ലെങ്കിലും ..നീ.. നോക്കൂ, നമ്മുടെ കൈയ്യിൽ ഇനി ചികിത്സക്കായി പൈസയൊന്നുമിരിപ്പില്ല എന്ന് മറക്കല്ലേ.. മനസ്സിൽ നിന്ന് മറ്റ് ചിന്തകളൊക്കെ മാറ്റൂ..ഡോക്ടർ പറഞ്ഞത് സിംറ്റസ് എല്ലാം കൃത്യമാണെന്നാണ്. എന്തെങ്കിലും കഴിക്കാനൊക്കെ ആഗ്രഹം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ  പറയ്.. എന്റെ കൈയ്യിൽ  കുറച്ച് പൈസയിരിപ്പുണ്ട്..”
“അതൊന്നും വേണ്ട സ്യൂ
ദാ.. ഒരെണ്ണം കൂടി വീണു..” ജോൺസി മരത്തിൽ നിന്നു കണ്ണെടുക്കാതെ തുടർന്നു. “ എനിക്ക് ഒന്നും കഴിക്കണമെന്നില്ല.. ഇനിയുള്ളത് നാല് ഇലകളാണ്.. ഇരുട്ടുന്നതിനു മുമ്പ് അവസാനത്തെ ഇലയും പൊഴിയുന്നത് എനിക്കു കാണണം..അപ്പോൾ ഞാനും പോകും..”
സ്യൂ  ഒന്നുകൂടി പുറത്തേക്കു നോക്കി.
“ എന്റെ പൊന്നു ജോൺസി, നീയൊന്നു കുറച്ചു നേരം കണ്ണടച്ചു കിടക്കൂ.. എനിക്ക് ഈ ചിത്രം നാളെ കൊടുക്കാനുള്ളതാണ്.. കർട്ടനിട്ടാൽ വെളിച്ചം കിട്ടില്ല.. ഞാനിതു തീർക്കുന്നതുവരെ പുറത്തേക്കു നോക്കില്ല എന്നു നീയെനിക്ക് ഉറപ്പു താ..”

“നിനക്ക് അടുത്ത മുറിയിൽ പോയിരുന്നു വരച്ചു കൂടേ ?” ജോൺസി തണുത്ത സ്വരത്തിൽ ചോദിച്ചു.

“ അപ്പോ നീ തനിച്ചായി പോവില്ലേ ?.. നീ ആ ഇലകളിൽ തന്നെ നോക്കി കിടക്കുന്നത് എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു..”
“ നിന്റെ വരപ്പു തീരുമ്പോൾ പറയ്..” ജോൺസി കണ്ണുകളടച്ചു. “ അവസാനത്തെ ഇല പൊഴിയുന്നത് കാണാൻ എനിക്കാഗ്രഹമുണ്ട്.. എന്റെ കാത്തിരിപ്പ്  അവസാനിക്കാറായിരിക്കുന്നു. എന്റെ ചിന്തകൾ അന്ത്യമടുത്തു തുടങ്ങിയിരിക്കുന്നു.. ആ ഇലകളെ പോലെ,   താഴേക്ക്, താഴേക്ക് ആണ്ടുപോകാൻ ഞാനാഗ്രഹിക്കുന്നു..”

“ഉറങ്ങാൻപറ്റുമോന്ന് നോക്കൂ..” സ്യൂ പറഞ്ഞു. “ ഞാനാ ബർമ്മനെ വിളിക്കാൻ പോവുകയാണ്.. ഈ ചിത്രത്തിൽ എനിക്കൊരാളെ വരയ്ക്കാനുണ്ട്.. ബർമ്മനെ പോലൊരാൾ.. ഞാൻ പെട്ടന്നു വരാം..അതുവരെ  അനങ്ങാതെ കിടക്കൂ..”

താഴത്തെ നിലയിൽ, ബർമ്മൻ അയാളുടെ ഡാർക്ക് റൂമിൽ തന്നെ ഉണ്ടായിരുന്നു. പതിവുപോലെ,  അയാളെ മദ്യം മണത്തു. സ്യൂ അയാളോട് ജോൺസിയെ കുറിച്ചും മുന്തിരിവള്ളിയിലെ ഇലകളെ കുറിച്ചും പറഞ്ഞു.

“ എന്തൊരു വിഡ്ഡിത്തം..” അയാൾ  ഒച്ചവെച്ചു.. “ ഇല വീഴുന്നതിനനുസരിച്ചാണോ ഒരാളുടെ ജീവൻ പോകുന്നത് ! എന്നെ വച്ച് പടം വരയ്ക്കാനോ ? വേറെ ആളെ നോക്ക്
ആ മണ്ടിപ്പെണ്ണ് ജോൺസി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നീ കാരണമല്ലേ ?..”

“ അവൾക്കു തീരെ വയ്യ.. അതാണ്  ഇങ്ങനത്തെ ചിന്തകളൊക്കെ അവൾക്കു തോന്നുന്നത്..മിസ്റ്റർ ബർമ്മൻ, നിങ്ങൾ  വരുന്നില്ലെങ്കിൽ വേണ്ട.. പക്ഷേ നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്നാണ് ഞാൻ കരുതിയിരുന്നത്..”

“ നീ ശരിക്കും ഒരു പെണ്ണു തന്നെ..” ബർമ്മൻ ദേഷ്യപ്പെട്ടു..” ആരാണു പറഞ്ഞത് ഞാൻ വരില്ലെന്ന്.. നടക്ക്.. ഞാൻ വരാം.. അരമണിക്കൂറായി ഞാനിതു തന്നെയല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.. ജോൺസിയെ പോലൊരു നല്ല കുട്ടി ഇങ്ങനെ കിടന്നു നരകിക്കാൻ പാടില്ല.. നോക്കിക്കോ... ഒരു ദിവസം ഞാനെന്റെ മാസ്റ്റർപീസ് വരയ്ക്കുക തന്നെ ചെയ്യും.. എന്നിട്ടു വേണം നമുക്കിവിടെ നിന്ന് മറ്റെവിടേക്കെങ്കിലും പോകാൻ..”

അവർ മുറിയിലെത്തുമ്പോൾ ജോൺസി ഉറങ്ങുകയായിരുന്നു. സ്യൂ കർട്ടൻ വലിച്ചിട്ട ശേഷം ബർമ്മനെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്ന് അവർ ആ മരത്തിലേക്ക്  അങ്കലാപ്പോടെ നോക്കി. ഒരു നിമിഷം, അവരുടെ കണ്ണുകൾ നിശബ്ദം സംവദിച്ചു.. പുറത്ത് മാരി പോലെ നേർത്ത മഴ പെയ്തുകൊണ്ടിരുന്നു.

ബർമ്മൻ താഴെയിരുന്നു. സ്യൂ അയാളെ നോക്കി ചിത്രമെഴുതാൻ  തുടങ്ങി.

രാത്രി വൈകുന്നതുവരെയും അവൾ ചിത്രമെഴുത്ത് തുടർന്നു കൊണ്ടിരുന്നു.

കാലത്തെഴുന്നേറ്റയുടനെ സ്യൂ ജോൺസിക്കരികിലേക്ക് ചെന്നു. അവൾ വിടർന്ന കണ്ണുകളോടെ ജനാലയ്ക്കലേക്കു തന്നെ നോക്കി കിടക്കുകയായിരുന്നു. “ എനിക്കു കാണണം..” അവൾ പറഞ്ഞു.

സ്യൂ ജാലക തിരശ്ശീല മാറ്റി.
രാത്രി മുഴുവൻ കാറ്റും വീശിയടിക്കുകയായിരുന്നിട്ടും മരത്തിന്റെ ശാഖയോടു ചേർന്ന്, കടുംപച്ച നിറത്തിൽ ഒരില തലയുയർത്തി നില്പുണ്ടായിരുന്നു. ഒരേയൊരില. മൂപ്പു കൊണ്ട് അതിന്റെ അരികുകളിൽ മഞ്ഞപ്പു കലർന്നു തുടങ്ങിയിരുന്നു. ഏകദേശം ഇരുപതടി ഉയരത്തിലുള്ള ചില്ലയിലാണ് അത് തൂങ്ങി നിന്നിരുന്നത്.
“ ഇതാണവസാനത്തേത്..” ജോൺസി പറഞ്ഞു. “  രാത്രി കാറ്റിന്റെ അലർച്ച കേട്ടപ്പോൾ, ഞാനിത് ഇന്നലെ തന്നെ പൊഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതിയിരുന്നത്. എന്തായാലും ഇന്നത് പൊഴിയും.. അതോടൊപ്പം എന്റെ ജീവനും പറന്നു പോവും..”
“എന്റെ പൊന്നു ജോൺസി..” സ്യൂ കേണു.. “ ഇങ്ങനെയൊന്നും പറയാതെ.. എന്തിനാണിതു തന്നെ  ഓർത്തുകൊണ്ടിരിക്കുന്നത് ?.. ഇല പൊഴിയുകയോ  നിൽക്കുകയോ ചെയ്തോട്ടെ..”

ജോൺസി മറുപടിയൊന്നും പറഞ്ഞില്ല. യാത്രയ്ക്കു തയ്യാറെടുക്കുന്ന ഒരാത്മാവിന്റെ ഏകാന്തത അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു. മണ്ണിലേക്കും സൗഹൃദത്തിലേക്കും  അവളെ ബന്ധിച്ചു നിർത്തിയിരുന്ന കെട്ടുകൾ ഓരോന്നായി പൊട്ടിത്തകർന്നു തുടങ്ങിയിരുന്നു.

പകൽ പതിയെ ഇഴഞ്ഞു പോയി. ഇരുട്ടു പരക്കുന്നതു വരെയും,  ആ ഇല തണ്ടിന്മേൽ തന്നെ  ഉറച്ചുതൂങ്ങിക്കിടക്കുന്നത് അവർക്കു കാണാമായിരുന്നു. രാത്രിയായതോടെ, വടക്കൻ കാറ്റ് വീശിയടിക്കാൻ തുടങ്ങി.  തല്ലിയലയ്ക്കുന്ന മഴയും.

അടുത്ത പ്രഭാതത്തിൽ, വെളിച്ചം പരന്നതോടെ, ജാലക തിരശ്ശീല മാറ്റാൻ ജോൺസി ആവശ്യപ്പെട്ടു.

അവിടെ ഇല ഉണ്ടായിരുന്നില്ല.
ആ ശൂന്യതയിലേക്ക് നോക്കി ജോൺസി ഏറെ നേരം കിടന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ ഞാനൊരു ചീത്തപ്പെൺകുട്ടിയായിരുന്നു, സ്യൂ..” അവൾ വിതുമ്പി “ പൊഴിഞ്ഞു പോയ ആ അവസാന ഇല ഞാനെത്ര മാത്രം മണ്ടിയായിരുന്നുവെന്ന് എനിക്ക് കാണിച്ചു തരുന്നു. ജീവിക്കാനുള്ള ആഗ്രഹം ഒരു മഹാപരാധമാണ്.. ..  നിന്റെ സൂപ്പു കുടിക്കാനോ കണ്ണാടി നോക്കാനോ നീ പാചകം ചെയ്യുന്നത് നോക്കിയിരിക്കാനോ ഇനി ഞാനാഗ്രഹിക്കുകയില്ല..”

ഒരു മണിക്കൂർ കഴിഞ്ഞ്, തീർത്തും ദുർബലമായ സ്വരത്തിൽ അവൾ  വീണ്ടും വിതുമ്പി “ സ്യൂ.. ഒരു ദിവസം മേപ്പിൾ ഉൾക്കടൽ വരയ്ക്കാനാവുമെന്നും ഞാനിനി ആഗ്രഹിക്കുകയില്ല..”

ഉച്ച തിരിഞ്ഞ് ഡോക്ടർ വന്നു.

പരിശോധനയ്ക്കു ശേഷം  സംസാരിക്കാനായി സ്യൂ  അയാളെ മുറിക്കു പുറത്തുള്ള  ഹാളിലേക്ക് അനുഗമിച്ചു.
“ ഇപ്പോൾ നല്ല പുരോഗതിയുണ്ട്..” ഡോക്ടർ പറഞ്ഞു.. “ പൾസ് ഒക്കെ താഴ്ന്നു വരുന്നുണ്ട്.
ശല്യമൊന്നുമുണ്ടാക്കാതെ ഇനിയവളെ തനിച്ചു വിട്ടേക്കുക. .. എനിക്ക് ഇവിടെ തന്നെ വേറൊരാളെ നോക്കാനുണ്ട്.. ബർമ്മൻ എന്നാണയാളുടെ പേര്.. എനിക്കു കുഴപ്പമൊന്നും തോന്നിയില്ല. വെറും പനി.. പക്ഷേ അയാൾക്കു  പിന്നേയും സംശയം..ന്യൂമോണിയയോ മറ്റോ ആണോയെന്ന്.. ആശുപത്രിയിൽ കൊണ്ടു പോയി ടെസ്റ്റുകളൊക്കെ ചെയ്യിക്കണമെന്നാണ് അയാളുടെ ആവശ്യം..”

അടുത്ത ദിവസം കാലത്ത്, പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു. “ നിങ്ങളുടെ ഊഹം ശരിയാണ്..പത്തു പതിനാലു മണിക്കൂറെങ്കിലുമായിട്ടുണ്ടാവും.. ഞാൻ പേപ്പറുകൾ ഒപ്പിട്ടു തരാം..നിങ്ങൾ സംസ്ക്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തോളൂ..”

അന്ന് ഉച്ച തിരിഞ്ഞ്, സ്യൂ  ജോൺസി കിടന്നിരുന്ന കട്ടിലിൽ വന്നിരുന്നു. പിന്നെയൊരു തലയണയെടുത്ത് മടിയിൽ വച്ചു.

“ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്..” അവൾ പറഞ്ഞു. “ നാളെ ബർമ്മന്റെ ചിത്രപ്രദർശനമുണ്ട്. റോയൽ ഗാലറിയിൽ.. ഒരേയൊരു ചിത്രം മാത്രം.. അയാളുടെ മാസ്റ്റർ പീസ്.. ദ ലാസ്റ്റ് ലൈഫ്.. ഒന്നാന്തരം വെതർ  പ്രൂഫ് ജാക്കറ്റും ബൂട്ടുകളും അണിഞ്ഞിരുന്നിട്ടും, ഒരു  രാത്രി മുഴുവൻ പുറത്തിരുന്ന് ചിത്രമെഴുതിയതുകൊണ്ട് തനിക്കു ന്യൂമോണിയയെങ്ങാൻ പിടിപെട്ടിട്ടുണ്ടാവുമോ എന്നയാൾക്ക് പേടിയുണ്ടായിരുന്നു. പക്ഷേ കഥയെല്ലാം കേട്ടയുടനെ റോയൽ ഗാലറി ഉടമ നിക്കോളാസ് പതിനായിരം ഡോളർ ആണ് അഡ്വാൻസ് ചെയ്യാൻ തയ്യാറായത്.  പിന്നെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു


നോക്കൂ ചങ്ങാതി.. ആ ജനാല ചില്ലിലേക്ക് സൂക്ഷിച്ചു നോക്കൂ.. ബർമ്മൻ തന്റെ വിശേഷമായ ചായക്കൂട്ടുകളുപയോഗിച്ച്  ആ ഇല അവിടെ എഴുതി ചേർക്കുന്നതിനു മുമ്പ്, മറ്റൊരു കരിംപച്ച ഇല അവിടെയാരോ വരച്ചു വെച്ചിട്ടുണ്ടായിരുന്നു..എനിക്കു തോന്നുന്നത് പണ്ടുമുതലേ അതവിടെ ഉണ്ടായിരുന്നുവെന്നാണ്. അരികുകളിൽ മഞ്ഞപ്പു കലർന്ന ആ അവസാന ഇല.. ഇത്രമാത്രം കാറ്റടിച്ചിട്ടും ആ ഇല എന്തുകൊണ്ടനങ്ങുന്നില്ല എന്നു നീ ശ്രദ്ധിച്ചില്ല ? അതിന്മേൽ കൃത്യമായി വരച്ചു ചേർത്ത ആ ശൂന്യഇല – ബർമ്മന്റെ മാസ്റ്റർപീസ് ഇല്ലായിരുന്നുവെങ്കിൽ, നിന്റെ ജീവിതം എത്ര മാത്രം ദുരന്തപൂർണ്ണമായിരുന്നിരുന്നേനെ എന്നോർത്തു നോക്കിക്കേ..”

                                                                   ***********